തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസുവിനെ വീണ്ടും റിമാൻഡ് ചെയ്തു. കൊല്ലം വിജിലൻസ് കോടതി 14 ദിവസത്തേക്കാണ് വാസുവിനെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടാൻ ഉത്തരവിട്ടത്. റിമാൻഡ് കാലാവധി പൂർത്തിയായതിനെ തുടർന്ന് ഇന്ന് വാസുവിനെ വിജിലൻസ് കോടതിയിൽ ഹാജരാക്കിയിരുന്നു. ജാമ്യാപേക്ഷ കോടതി തള്ളിയതോടെയാണ് 14 ദിവസം കൂടി റിമാൻഡ് ചെയ്തത്.
അതേസമയം, കേസിൽ റിമാൻഡിലായ തന്ത്രിയുടെ ജാമ്യാപേക്ഷയും ഇന്ന് കോടതിയുടെ പരിഗണനയിലെത്തും. എസ്ഐടി സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലെ വാദങ്ങൾ അടിസ്ഥാനരഹിതവും അതിവിചിത്രവുമാണെന്ന് ചൂണ്ടിക്കാട്ടി, സ്വർണക്കൊള്ളയിൽ തനിക്കൊരു പങ്കുമില്ലെന്നാണ് തന്ത്രി ജാമ്യാപേക്ഷയിൽ വ്യക്തമാക്കുന്നത്.
ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി നാളെ വിധി പറയും. ദ്വാരപാലക ശില്പ കേസിൽ അറസ്റ്റിലായി 90 ദിവസം പൂർത്തിയായെന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ജാമ്യഹർജി നൽകിയത്. ഹർജി പരിഗണിച്ച കോടതി നാളെ വിധി പറയാനായി മാറ്റി. ഇതിന് മുൻപ് ഉണ്ണികൃഷ്ണൻ പോറ്റി സമർപ്പിച്ച രണ്ട് ജാമ്യാപേക്ഷകളും കോടതി തള്ളിയിരുന്നു.
അതേസമയം, കേസിൽ റിമാൻഡിലുള്ള തന്ത്രിക്കായി എസ്ഐടി കസ്റ്റഡി അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. തന്ത്രിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായാണ് ഈ നീക്കം. കസ്റ്റഡി അപേക്ഷയും തന്ത്രിയുടെ ജാമ്യാപേക്ഷയും ഈ മാസം 22ന് വിജിലൻസ് കോടതി പരിഗണിക്കും.






