തൃശ്ശൂർ: കുന്നംകുളം വെട്ടിക്കടവ് കോൾപ്പടവിലെ നൂറടി തോടിന്റെ ഇരുകരകളിലുമായി കെഎൽഡിസി ബണ്ടിന് മുകളിൽ നിലകൊണ്ടിരുന്ന നൂറുകണക്കിന് തണൽമരങ്ങൾ അനധികൃതമായി മുറിച്ചുമാറ്റിയതായി കണ്ടെത്തി. ജൈവസമ്പത്തെയും പക്ഷികളുടെ ആവാസവ്യവസ്ഥയെയും ഗുരുതരമായി ബാധിക്കുന്ന ഈ നടപടിയിൽ പരിസ്ഥിതി പ്രവർത്തകരും നാട്ടുകാരും ശക്തമായ പ്രതിഷേധം ഉയർത്തിയിരിക്കുകയാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ദേശാടനപക്ഷികൾ വർഷങ്ങളായി എത്തിച്ചേരുകയും മാസങ്ങളോളം താമസിക്കുകയും ചെയ്തിരുന്ന പ്രദേശമായിരുന്നു ഈ തണൽവൃക്ഷങ്ങൾ നിറഞ്ഞ തോട് പ്രദേശം.
പക്ഷികൾക്ക് സുരക്ഷിതമായ ആവാസവ്യവസ്ഥ ഒരുക്കുന്നതിലും പ്രദേശത്തെ ജൈവവൈവിധ്യം നിലനിർത്തുന്നതിലും ഈ മരങ്ങൾ നിർണായക പങ്കുവഹിച്ചു.കെ എൽ ഡി സി അധികൃതരുടെയോ നഗരസഭയുടെയോ പഞ്ചായത്ത് ഭരണസമിതിയുടെയോ അനുമതിയില്ലാതെയാണ് മരം മുറിച്ചുമാറ്റൽ നടന്നതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ പങ്കുള്ളവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് നാട്ടുകാർ ആവശ്യപ്പെട്ടു. ഈ പ്രദേശത്തെ പ്രകൃതി സൗന്ദര്യവും പക്ഷിസമ്പത്തും പ്രയോജനപ്പെടുത്തി ‘കിളിപ്പാടം’ എന്ന ടൂറിസം പദ്ധതി നടപ്പിലാക്കാൻ എംഎൽഎയുടെ നേതൃത്വത്തിൽ മുൻപ് ശ്രമങ്ങൾ നടന്നിരുന്നു.
എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ മൂലം പദ്ധതി അന്ന് നടപ്പിലാക്കാനായില്ല. ഇപ്പോൾ വീണ്ടും പക്ഷികളുടെ ആവാസവ്യവസ്ഥ സംരക്ഷിച്ചും പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തിയും പദ്ധതി പുനരാരംഭിക്കാൻ ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് ഈ നിയമവിരുദ്ധ മരംമുറി.പ്രകൃതിയോടുള്ള ഈ ക്രൂരമായ സമീപനത്തിനെതിരെ ജനകീയ പ്രതിഷേധം ശക്തമാക്കണമെന്നും, ഭാവിയിൽ ഇത്തരം പരിസ്ഥിതി നാശങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.






