തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കെതിരെ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയമസഭയ്ക്ക് മുന്നിൽ മാർച്ച് നടത്തി. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഒ.ജെ. ജനീഷ്, അബിൻ വർക്കി എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.
പ്രവർത്തകരെ പിരിച്ചുവിടാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതേസമയം, പൊലീസ് വാഹനത്തിന് നേരെ കല്ലേറ് ഉണ്ടായി. പിന്മാറാൻ തയ്യാറാകാതിരുന്നതിനെ തുടർന്ന് പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഇതോടെ നിരവധി പ്രവർത്തകർക്ക് ദേഹാസ്വാസ്ഥ്യവും പരിക്കുകളും ഉണ്ടായി. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.
മാർച്ചിനിടെ സംസാരിച്ച ഒ.ജെ. ജനീഷ്, ഇത് അന്തിമ സമരപോരാട്ടങ്ങളുടെ തുടക്കമാണെന്നും നാടിനെ വർഗീയതയിലേക്ക് നയിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാടുകൾക്കെതിരെയാണ് പ്രതിഷേധമെന്നും പറഞ്ഞു. മുഖ്യമന്ത്രിയുടെ മനസ്സിലെ വിഷം മറ്റ് നേതാക്കളിലൂടെ പുറത്തുവരുകയാണെന്നും അദ്ദേഹം ആരോപിച്ചു.






