മലപ്പുറം: പരപ്പനങ്ങാടി- പാറക്കടവ് റോഡിൽ കുണ്ടംകടവ് പാലത്തിന് സമീപമുള്ള കൊടുംവളവിൽ വാഹനാപകടങ്ങൾ പതിവാകുന്നു. കുണ്ടം കടവ് പാലത്തിന് സമീപം പരപ്പനങ്ങാടി റോഡിലാണ് അപകടകരമായ വളവ് ഉള്ളത്. ഈ വളവിന്റെ ഒരു ഭാഗം പത്തടിയോളം താഴ്ചയുള്ളതാണ്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ നിരവധി അപകടങ്ങളാണ് ഇവിടെ സംഭവിച്ചിട്ടുള്ളത്. പത്തടി താഴ്ചയിലേക്ക് നിയന്ത്രണം വിട്ട് ഈയിടെ രണ്ട് കാറുകളാണ് ഇവിടെ മറിഞ്ഞത്. ദൈവാനുഗ്രഹത്താൽ ജീവപായം സംഭവിക്കാതെ നിസാര പരിക്കുകളോടെ അന്ന് വാഹനത്തിലുള്ളവർ രക്ഷപ്പെട്ടു.
നിരവധി യാത്രക്കാരുമായി ലൈൻ ബസ്സുകളും വിദ്യാർത്ഥികളുമായി പോവുന്ന ചെറിയതും വലിയതുമായ സ്കൂൾ വാഹനങ്ങളടക്കം നിരവധി വാഹനങ്ങളാണ് ഇതു വഴി കടന്ന് പോവുന്നത്. വലിയ അപകടങ്ങളും ജീവഹാനിയും ഏത് നിമിഷവും സംഭവിക്കാവുന്ന ഒരു വളവാണ് ഇവിടെ. വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെട്ടാണ് ഇവിടെ അപകടം കൂടുതൽ സംഭവിക്കുന്നത്. രാത്രി സമയങ്ങളിൽ ഈ വളവ് ഡ്രൈവർമാരുടെ ശ്രദ്ധയിൽ പെടാതെ പോവുന്നു.
കൊടും വളവായിട്ടും മുന്നറിയിപ്പ് നൽകുന്ന സൂചന നൽകുന്ന യാതൊന്നും അധികൃതർ ഇവിടെ സ്ഥാപിട്ടില്ല.അപകടങ്ങൾ നിത്യ സംഭവമാവുന്ന ഈ വളവിൽ ക്രാഷ് ബാരിക്കേഡും ഒബ്ജക്റ്റ് ഹസാർ മാർക്കറും അടിയന്തിരമായി സ്ഥാപിക്കണമെന്നും ഇത് വഴി കടന്ന് പോവുന്ന വാഹന യാത്രക്കാരുടെയും നാട്ടുകാരുടെയും ആശങ്കയകറ്റണമെന്നും ആവശ്യപ്പെട്ട് സാമൂഹ്യ പ്രവർത്തകനും ദേശീയ മനുഷ്യാവകാശ സംഘടനയായ നാഷണൽ ഫോറം ഫോർ പീപ്പിൾസ് റൈറ്റ്സ് (എൻ.എഫ്.പി.ആർ ) തിരൂരങ്ങാടി താലൂക്ക് ജനറൽ സെക്രട്ടറിയും, ക്ലാരിസ് ന്യൂസ് റിപ്പോർട്ടറുമായ അഷ്റഫ് കളത്തിങ്ങൽ പാറ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം ചീഫ് എക്സിക്യൂട്ടീവ് എഞ്ചിനീയർ , പൊതുമരാമത്ത് വകുപ്പ് റോഡ്സ് മെയിന്റനൻസ് വിഭാഗം ജില്ലാ എക്സിക്യൂട്ടീവ് എഞ്ചിനീയർ , പൊതുമരാമത്ത് റോഡ്സ് വിഭാഗം എ.ഇ. പരപ്പനങ്ങാടി എന്നിവർക്ക് നിവേദനങ്ങൾ അയച്ചു.






