തൃശ്ശൂർ: ചാലക്കുടി:കേന്ദ്ര സർക്കാരിൻ്റെ ധനസഹായത്തോടെ നഗരസഭയിൽ നടപ്പിലാക്കി വരുന്ന അമൃത് കുടിവെള്ള പദ്ധതിയുടെ പൂർത്തീകരണ നടപടികൾ വേഗത്തിലാക്കാൻ അവലോകന യോഗത്തിൽ തീരുമാനിച്ചു.
13 കോടി രൂപയുടെ പദ്ധതിയാണ് നടന്നു വരുന്നത്.പ്രധാന റോഡുകളിലെ പഴയ പൈപ്പ്ലൈൻ മാറ്റിസ്ഥാപിക്കൽ, ഹൈലെവൽ പദ്ധതിയുടെ വാട്ടർ ടാങ്കുകളുടെ നവീകരണം, കൂടപ്പുഴ പമ്പ് ഹൗസിൻ്റേയും ട്രീറ്റ്മെൻ്റ് പ്ലാൻ്റിൻ്റേയും നവീകരണം, 2500 വീടുകളിലേക്ക് സൗജന്യ കുടിവെള്ള കണക്ഷൻ എന്നീ പ്രവർത്തികൾ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുണ്ട്. ട്രീറ്റ്മെൻ്റ് പ്ലാൻ്റിൻ്റെ നവീകരണവും, 36 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള താണി പാറയിലെ വാട്ടർ ടാങ്കുകളുടെ പുനരുദ്ധാരണം എന്നിവ പൂർത്തിയായി വരുന്നതായി അധികൃതർ അറിയിച്ചു.
ദേശീയപാത മുതൽ റബ്ബർ എസ്റ്റേറ്റ് വരെയുള്ള ആശ്രമം റോഡിലെ പഴയ പൈപ്പ്ലൈൻ മാറ്റിസ്ഥാപിക്കുന്നതിന് പൊതുമരാമത്ത് റോഡ്സ് വിഭാഗത്തിൻ്റെ അനുമതി ലഭിച്ച സാഹചര്യത്തിൽ, ഇവിടത്തെ 1600 മീറ്റർ പൈപ്പ്ലൈനിൻ്റെ വർക്ക് ഈ മാസം തന്നെ ആരംഭിക്കും.പൈപ്പ്ലൈൻ മാറ്റിസ്ഥാപിക്കുന്ന പ്രവർത്തി പൂർത്തിയായ എഫ്.സി. ഐ .റോഡിലേയും, മാർക്കറ്റ് റോഡിലേയും ടാറിംഗ് പ്രവർത്തി ജനുവരി 31, ഫെബ്രുവരി 1 എന്നീ ദിവസങ്ങളിൽ പൂർത്തിയാക്കും.
ഇതിനാവശ്യമായ ടാർ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ വന്ന് തുടങ്ങിയതായി കോൺട്രാക്ടർ അറിയിച്ചു.പൈപ്പ്ലൈൻ സ്ഥാപിച്ചസാന്ത്വനം റോഡ്, ഐ ടി ഐ റോഡ് കോൺക്രീറ്റിംഗ് അടുത്ത ആഴ്ചയിൽ ആരംഭിക്കും.
ചെയർപേഴ്സൺആലീസ് ഷിബുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിൽ, വൈസ് ചെയർപേഴ്സൻ കെ.വി.പോൾ, സ്ഥിരം സമിതി അധ്യക്ഷരായ ആനി പോൾ, ഒഎസ്. ചന്ദ്രൻ,ഷിഫ സന്തോഷ്, ജിയോ കിഴക്കുംതല , കൗൺസിലർമാരായ ഷിബു വാലപ്പൻ, ബിജു എസ് ചിറയത്ത്, കേരള വാട്ടർ അതോറിറ്റി അസി. എക്സി. എഞ്ചിനീയർ സുജി ആർ,അസി. എഞ്ചിനീയർ പ്രിജിത്ത് എൻ പി. ഓവർസിയർ അശ്വതി എ.എ.കോൺട്രാക്ടറുടെ പ്രതിനിധികളായ ലബീബ് ടി.ബിജിൻദാസ് .കെ സംബന്ധിച്ചു.






