തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കാല രോഗബാധയിൽ വർധന. ജൂൺ ഒന്നിന് ശേഷം വൈറൽപ്പനി, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങൾ ബാധിച്ച് ചികിത്സ തേടിയവരുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 19 ശതമാനം വർധനയുണ്ടായതായി ആരോഗ്യവകുപ്പിന്റെ കണക്കുകൾ.
2025 ജൂൺ ഒന്നുമുതൽ ജൂലൈ 15 വരെ 4,00,226 പേരാണ് പനിക്ക് ചികിത്സ തേടിയത്. എന്നാൽ ഈ വർഷം ഇതേ കാലയളവിൽ ഇത് 4,78,928 ആയി ഉയർന്നു.
ഡെങ്കിപ്പനി കേസുകളിലും വർധന രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഈ കാലയളവിൽ 3,120 ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇത്തവണ ഇത് 3,742 ആയി ഉയർന്നു. 19.9 ശതമാനമാണ് വർധന. ഇരുവർഷവും ഡെങ്കിപ്പനി മരണസംഖ്യ ഒൻപത് വീതമാണ്.
ജലജന്യ രോഗങ്ങളിലും വർധനയുണ്ട്. അതിസാര കേസുകൾ കഴിഞ്ഞ വർഷത്തെ 90,379ൽ നിന്ന് ഇത്തവണ 1,24,833 ആയി ഉയർന്നു. ഇൻഫ്ളുവൻസ കേസുകൾ 1,059ൽ നിന്ന് 3,310 ആയി വർധിച്ചു. ഷിഗെല്ല രോഗബാധയും വലിയ തോതിൽ ഉയർന്നു. കഴിഞ്ഞ വർഷം 24 കേസുകളുണ്ടായിരുന്നത് ഇത്തവണ 285 ആയി.
അതേസമയം, എലിപ്പനി, ഹെപ്പറ്റൈറ്റിസ്-എ രോഗങ്ങളിൽ കുറവ് രേഖപ്പെടുത്തി. എലിപ്പനി കേസുകൾ 578ൽ നിന്ന് 509 ആയി കുറഞ്ഞപ്പോൾ മരണസംഖ്യ 41ൽ നിന്ന് 27 ആയി കുറഞ്ഞു. ഹെപ്പറ്റൈറ്റിസ്-എ കേസുകൾ 1,834ൽ നിന്ന് 1,140 ആയും മരണങ്ങൾ 13ൽ നിന്ന് എട്ടായും കുറഞ്ഞു.
ജൂൺ മുതൽ സംസ്ഥാനത്ത് വൈറൽപ്പനി, കൊതുകുജന്യ രോഗങ്ങൾ, ജലജന്യ രോഗങ്ങൾ എന്നിവ ഉയരുന്ന പ്രവണത തുടരുകയാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മഴക്കാല രോഗ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കിയതായും അധികൃതർ വ്യക്തമാക്കി.











