കൊച്ചി: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥിയായിരുന്ന നിതിൻ രാജ് ജീവനൊടുക്കിയ കേസിൽ പ്രതിയായ ഡോ. എം.കെ. റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി. സുപ്രീംകോടതി മുൻകൂർ ജാമ്യം നിഷേധിച്ചിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് ഹൈക്കോടതി ചോദിച്ചു.
പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ പൊലീസിന് രണ്ട് നീതിയാണോ എന്ന സംശയം ഉയർത്തിയ കോടതി, കൈ വിറയ്ക്കുന്ന പൊലീസിന് എങ്ങനെ നീതി നടപ്പാക്കാനാകുമെന്നും വിമർശിച്ചു. അന്വേഷണം നടത്തുന്ന എഡിജിപി എച്ച്. വെങ്കിടേഷിനെതിരെയും കോടതി വിമർശനം ഉന്നയിച്ചു. പ്രതിയെ പിടികൂടാത്തതിൽ ഉത്തരവാദിത്തം അന്വേഷണ ഉദ്യോഗസ്ഥനാണെന്നും കോടതി വ്യക്തമാക്കി.
പരാതികൾ ലഭിച്ചാൽ ഗൗരവത്തോടെ പരിഗണിക്കുമെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ പറഞ്ഞു. പ്രതിയുടെ മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിട്ടും അറസ്റ്റ് വൈകുന്നതിലാണ് കോടതിയുടെ വിമർശനം. അന്വേഷണ ഉദ്യോഗസ്ഥനെ അതൃപ്തി അറിയിക്കണമെന്നും ഹൈക്കോടതി നിർദേശിച്ചു.
ബോഡി ബിൽഡർമാരുടെ നിയമനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കവെയാണ് കോടതിയുടെ പരാമർശങ്ങൾ. കേസിൽ ഡോ. എം.കെ. റാം മാത്രമാണ് പ്രതി. ഇയാൾ നിലവിൽ ഒളിവിലാണെന്നും ആന്ധ്രാപ്രദേശിലുണ്ടെന്ന സൂചന ലഭിച്ചതായും പൊലീസ് അറിയിച്ചു.
നിതിൻ രാജിന്റെ മുൻകൂർ ജാമ്യാപേക്ഷ ജൂലൈ 13നാണ് സുപ്രീംകോടതി തള്ളിയത്. ക്ലാസ് മുറിയിൽ വച്ച് നിതിൻ രാജ് അധിക്ഷേപിക്കപ്പെട്ടുവെന്നും മറ്റ് വിദ്യാർഥികളുടെ മുന്നിലായിരുന്നു സംഭവമെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. അധ്യാപകനെതിരെ അന്ന് നടപടി സ്വീകരിച്ചിരുന്നെങ്കിൽ സാഹചര്യം വ്യത്യസ്തമായേനെയെന്നും കോടതി നിരീക്ഷിച്ചിരുന്നു.
തിരുവനന്തപുരം ആര്യനാട് സ്വദേശിയായ നിതിൻ രാജ് ഏപ്രിൽ 10നാണ് കോളേജ് കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയത്. അധ്യാപകരിൽ നിന്നുണ്ടായ ജാതി അധിക്ഷേപത്തിൽ മനംനൊന്താണ് നിതിൻ രാജ് ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ മൊഴി നൽകിയിരുന്നു. കേസിലെ രണ്ടാം പ്രതിയായ അധ്യാപിക സംഗീത നമ്പ്യാർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു.











