തൃശ്ശൂർ: മേലഡൂരില്‍ ഹെല്‍മറ്റ് ധരിച്ച് ബൈക്കിലെത്തിയയാള്‍ പത്ര ഏജൻ്റിനെ വെട്ടിപ്പരുക്കേല്പിച്ചു. മലയാള മനോരമ എടയാറ്റൂര്‍ ഏജന്റ് പ്ലാശേരി വര്‍ഗീസിനാണ് (65)വെട്ടേറ്റത് ‘ കഴിഞ്ഞ ദിവസം പുലര്‍ച്ചെ 3 മണിയോടെയാണ് സംഭവം.
വര്‍ഗീസിന്റെ ഇടതുകയ്യിലെ തള്ളവിരല്‍ അറ്റു. വലതുകയ്യിലെ ചൂണ്ടുവിരലും നടുവിരലും അറ്റു തൂങ്ങിയ നിലയിലായിരുന്നു. ഇടതു കൈവണ്ണയില്‍ ആഴത്തിലുള്ള മുറിവും താടിയെല്ലിനു പൊട്ടലും തലയുടെ പുറകു വശത്തു പരുക്കുമുണ്ട്. വിതരണത്തിനായി മേലഡൂര് ജംക്ഷനില്‍ ഇറക്കിയ പത്രങ്ങള്‍ തരം തിരിക്കുന്നതിനിടെയായിരുന്നു സംഭവം. വര്‍ഗീസിനൊപ്പം ഇതേ സമയം ഉണ്ടായിരുന്ന പത്രവിതരണക്കാരെ ബലമായി തള്ളിമാറ്റിയശേഷമായിരുന്നു ആക്രമണം. തുടര്‍ന്ന് അയാള്‍ ബൈക്കില്‍ കടന്നുകളഞ്ഞു. വര്‍ഗീസിനെ വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്
അറ്റുപോയ കൈവിരല്‍ ശസ്ത്രക്രിയയിലൂടെ തുന്നിച്ചേര്‍ത്തു. മാള പൊലീസ് അന്വേഷണമാരംഭിച്ചു. ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. വര്‍ഗീസിനെ വെട്ടിപ്പരുക്കേല്പിച്ച ശേഷം ആക്രമി ബൈക്കില്‍ മടങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. ആക്രമണത്തിനു പിന്നിലുള്ള കാരണം വ്യക്തമല്ലെന്ന് പൊലീസ് പറയുന്നു. വര്‍ഗീസ് അടക്കമുള്ള പത്ര വിതരണക്കാര്‍ വിതരണത്തിനുള്ള പത്രം തരംതിരിക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പത്രക്കെട്ടുകള്‍ ഇറക്കി വച്ചിരുന്ന കടയുടെ സമീപത്ത് ഇയാള്‍ മറഞ്ഞിരുന്നതായും പറയപ്പെടുന്നു.
വെട്ടേറ്റ് വീടിനു സമീപത്തേയ്ക്കുള്ള റോഡിലേക്ക് ഓടിപ്പോകാന്‍ ശ്രമിച്ച വര്‍ഗീസിനെ മെയിന്‍ റോഡില്‍ തടഞ്ഞു നിര്‍ത്തിയ ശേഷം വീണ്ടും ആക്രമിക്കുകയായിരുന്നുവെന്ന് ഭാര്യ ആലീസ് പൊലീസില്‍ നല്കിയ മൊഴിയില്‍ പറയുന്നു. സംഭവസ്ഥലത്ത് ഫൊറന്‍സിക് സംഘം പരിശോധന നടത്തി.






