തൃശ്ശൂർ: വെള്ളറക്കാട്– കടങ്ങോട് ഗ്രൂപ്പ് വില്ലേജ് ഓഫീസിന്റെ അപകടാവസ്ഥയിലായ പഴയ കെട്ടിടം ഇതുവരെ പൊളിച്ച് നീക്കാത്തത് നാട്ടുകാരുടെയും പൊതു പ്രവർത്തകരുടെയും പ്രതിഷേധത്തിന് ഇടയാക്കുന്നു.
പുതിയ ഓഫീസ് കെട്ടിടത്തിന്റെ മുൻവശത്ത് തന്നെ നിലകൊള്ളുന്ന പഴയ കെട്ടിടം, പുതിയ കെട്ടിടത്തിന്റെ ദൃശ്യം മറയ്ക്കുന്ന നിലയിലാണ്.1985-ൽ നിർമ്മിച്ച പഴയ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ ചുമരുകൾ വിണ്ട് കീറി, മേൽക്കൂരയുടെ വാർപ്പ് അടർന്ന് വീഴുന്ന അവസ്ഥയിലായതിനെ തുടർന്നാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. കേരള സർക്കാരിന്റെ 2018–19 പ്ലാൻ ഫണ്ടിൽ നിന്ന് 44 ലക്ഷം രൂപ ചെലവഴിച്ചാണ് പുതിയ ഓഫീസ് കെട്ടിടം നിർമ്മിച്ചത്.
2020 സെപ്റ്റംബർ മാസത്തിൽ ഉദ്ഘാടനം നടത്തിയതോടെ ഓഫീസ് പ്രവർത്തനം ആരംഭിച്ചു.എന്നാൽ പുതിയ കെട്ടിടം നിർമ്മിച്ച് അഞ്ച് വർഷം കഴിഞ്ഞിട്ടും അപകടാവസ്ഥയിലായ പഴയ കെട്ടിടം പൊളിച്ച് നീക്കാൻ അധികൃതർ തയ്യാറായിട്ടില്ല. പഴയ കെട്ടിടത്തിന്റെ പല ഭാഗങ്ങളും ഇടിഞ്ഞ് വീഴുന്ന നിലയിലായതിനാൽ ഇത് ഏത് നിമിഷവും പൂർണമായി തകർന്നു വീഴാവുന്ന സാഹചര്യമാണ്. ഇതുമൂലം ജീവനക്കാരുടെയും ഓഫിസിലെത്തുന്ന പൊതുജനങ്ങളുടെയും സുരക്ഷയ്ക്ക് ഗുരുതര ഭീഷണിയാണ് ഉയരുന്നത്. കൂടാതെ, പഴയ കെട്ടിടത്തിന്റെ വാതിലുകൾ അടയ്ക്കാൻ കഴിയാത്തതും, കോമ്പൗണ്ടിന് ചുറ്റുമതിൽ ഇല്ലാത്തതും സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾക്ക് വഴിവെക്കുന്നതായും പരാതിയുണ്ട്.
അതിനാൽ എത്രയും വേഗം അപകടാവസ്ഥയിലായ പഴയ കെട്ടിടം പൊളിച്ച് നീക്കി, പ്രദേശത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് നാട്ടുകാരും പൊതു പ്രവർത്തകരും ആവശ്യപ്പെട്ടു.






