കോട്ടയം: മക്കളില്ലാത്ത വൃദ്ധദമ്പതികളുമായി സൗഹൃദം നടിച്ച് വിശ്വാസം നേടിയെടുത്ത ശേഷം 60 ലക്ഷം രൂപ തട്ടിയെടുത്ത ദമ്പതികളെ കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തു. മാഞ്ഞൂർ സ്വദേശി മഹേഷ്, ഭാര്യ വിജി എന്നിവരാണ് പിടിയിലായത്. എസ്.ബി.ഐ കുറുപ്പന്തറ ബ്രാഞ്ചിൽ ഫിക്സഡ് ഡിപ്പോസിറ്റായി നിക്ഷേപിച്ചിരുന്ന തുക, എറണാകുളത്തെ CFCICI ബാങ്കിൽ നിക്ഷേപിച്ചാൽ കൂടുതൽ പലിശ ലഭിക്കുമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
2024 ജൂലൈ മുതൽ പലതവണകളായി ചെക്ക് മുഖേനയും മറ്റും പരാതിക്കാരെക്കൊണ്ട് പണം പിൻവലിപ്പിച്ച് പ്രതികൾ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു. പണം ബാങ്കിൽ നിക്ഷേപിച്ചുവെന്ന് വിശ്വസിപ്പിക്കാൻ വ്യാജരേഖകളും ഇവർ നിർമ്മിച്ചു നൽകി. വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ ദമ്പതികൾ പോലീസിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറത്തായത്. അറസ്റ്റ് ചെയ്ത പ്രതികളെ വൈക്കം ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.










