കോട്ടയം: ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയികളായ കോട്ടയം അതിരൂപതാംഗങ്ങളായ ജനപ്രതിനിധികൾക്ക് അതിരൂപതയുടെ നേതൃത്വത്തിൽ ഹൃദ്യമായ സ്വീകരണം നൽകി. അതിരൂപതാ അജപാലനകേന്ദ്രമായ ചൈതന്യ പാസ്റ്ററൽ സെന്ററിൽ നടന്ന അനുമോദന സമ്മേളനത്തിൽ അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് ജനപ്രതിനിധികളെ ആദരിച്ചു.
അതിരൂപതാ സഹായമെത്രാന്മാരായ മാർ ജോസഫ് പണ്ടാരശ്ശേരിൽ, ഗീവർഗീസ് മാർ അപ്രേം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, പഞ്ചായത്ത് പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള 81 അതിരൂപതാംഗങ്ങളാണ് സ്വീകരണമേറ്റുവാങ്ങിയത്.
യോഗത്തിൽ കോട്ടയം അതിരൂപതാ പ്രോ-പ്രോട്ടോസിഞ്ചെല്ലൂസ് ഫാ. തോമസ് ആനിമൂട്ടിൽ, സിഞ്ചല്ലുസ് ഫാ. മൈക്കിൾ വെട്ടിക്കാട്ട്, കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയിൽ എന്നിവർ പ്രസംഗിച്ചു. സ്വീകരണത്തോടനുബന്ധിച്ച് നടന്ന സെഷനിൽ ‘തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് മെമ്പർമാരുടെ ഉത്തരവാദിത്വങ്ങളും കടമകളും സാധ്യതകളും’ എന്ന വിഷയത്തിൽ കെ. സ്മാർട്ട് സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സണും ഞീഴൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുമായ പ്രതീഷ്‌മോൻ ജോയി ക്ലാസ്സ് നയിച്ചു. അതിരൂപതാ പാസ്റ്ററൽ കൗൺസിൽ, പ്രിസ്ബിറ്ററൽ കൗൺസിൽ, ക്‌നാനായ കത്തോലിക്കാ കോൺഗ്രസ്സ്, ക്‌നാനായ കാത്തലിക് വിമെൻസ് അസോസിയേഷൻ, ക്‌നാനായ കാത്തലിക് യൂത്ത് ലീഗ് എന്നിവയുടെ സഹകരണത്തോടെയാണ് ചടങ്ങ് സംഘടിപ്പിച്ചത്.




