ന്യൂഡൽഹി: കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന് കോൺഗ്രസ്. നയരൂപീകരണ സമിതിയിലാണ് ഇത് സംബന്ധിച്ച തീരുമാനാം കൈക്കൊണ്ടത്. ഭൂരിഭാഗം നേതാക്കളും എംപിമാർ മത്സരിക്കേണ്ടെന്ന അഭിപ്രായമാണ് പങ്കുവച്ചത്. തർക്കങ്ങളൊന്നും ഉണ്ടാകാതെ സ്ഥാനാർത്ഥി ചർച്ചകൾ പൂർത്തിയാക്കണമെന്നും ജയസാദ്ധ്യത മാത്രം പരിഗണിച്ചാൽ മതിയെന്നും യോഗത്തിൽ തീരുമാനമായി. അതേസമയം, സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിനുള്ല അന്തിമ മാനദണ്ഡം ഇന്ന് നടന്ന നയരൂപീകരണ സമിതിയിൽ ചർച്ചയായില്ല. ഒരു മണ്ഡലത്തിലും സ്ഥാനാർത്ഥിത്വം ഒരു നേതാക്കളും സ്വയം പ്രഖ്യാപിക്കേണ്ടെന്നും തീരുമാനമായി.
മൂന്ന് സർവേ റിപ്പോർട്ടുകളാണ് പാർട്ടിക്ക് മുന്നിലുള്ലതെന്നും അത് ഉൾപ്പെടെയുല്ല കാര്യങ്ങൾ പരിഗണിച്ചതിന് ശേഷമായിരിക്കും സ്ഥാനാർത്ഥി നിർണയമെന്നും ദീപ ദാസ് മുൻഷി പ്രതികരിച്ചു. മത സാമുധായിക ഘടകളിലെ സന്തുലിത അവസ്ഥയും പരിഗണിക്കും. വിജയസാദ്ധ്യതയ്ക്ക് തന്നെയാകും മുൻഗണനയെന്നും അവർ പറഞ്ഞു. അടുത്ത മാസം രണ്ടാം വാരത്തിനുളിൽ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് അന്തിമ പട്ടിക യ്യാറാക്കാനാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. മണ്ഡലങ്ങൾ വച്ച് മാറുന്നതുമായി ബന്ധപ്പെട്ട് ഘടകകക്ഷികളുമായി ചർച്ച ഫെബ്രുവരി രണ്ടിന് മുമ്പ് പൂർത്തിയാക്കാനാണ് തീരുമാനം. ഒരു ഘടകകക്ഷിയുമായും ഈ വിഷയവുമായി ബന്ധപ്പെട്ട് തർക്കമുണ്ടാകരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.
സീറ്റുകൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ സമാധാനപരമാകണമെന്നാണ് നിർദേശം. കേരളത്തിൽ നിന്ന് മുൻ കെപിസിസി പ്രസിഡൻ്റ കെ സുധാകരൻ ഉൾപ്പെടെയുള്ല എംപിമാർ നിയമസഭയിലേക്ക് മത്സരിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നാണ് നേരത്തെ ചില റിപ്പോർട്ടുകൾ പുറത്ത് വന്നത്. അടൂർ പ്രകാശ്, കൊടിക്കുന്നിൽ സുരേഷ്, ഹൈബി ഈഡൻ, ബെന്നി ബെഹനാൻ, ഷാഫി പറമ്പിൽ, എംകെ രാഘവൻ എന്നിവർക്കും നിയമസഭയിലേക്ക് മത്സരിക്കാൻ താത്‌പര്യമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇക്കാര്യത്തിൽ പാർട്ടി തീരുമാനമായിരിക്കും അന്തിമമെന്നാണ് എംപിമാർ അന്ന് പ്രതികരിച്ചത്.






