കണ്ണൂർ: കേരളത്തിന്റെ വ്യവസായ ചരിത്രത്തിൽ സമാനതകളില്ലാത്ത നിക്ഷേപ വാഗ്ദാനവുമായി ഹൈദരാബാദ് ആസ്ഥാനമായ ഗോൾഡ്സിക്ക (Goldsikka) ഗ്രൂപ്പ്. കണ്ണൂർ മട്ടന്നൂരിലെ കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കിൽ ‘ഗ്ലോബൽ ഗോൾഡ് സിറ്റി’ സ്ഥാപിക്കുന്നതിനായി 3.5 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് കമ്പനി വാഗ്ദാനം ചെയ്തിരിക്കുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ നേരിട്ടും അല്ലാതെയും പത്ത് ലക്ഷത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തിൽ പദ്ധതിയുടെ ധാരണാപത്രം (MoU) ഒപ്പിട്ടു. സ്ഥലം ഏറ്റെടുപ്പ് നടപടികൾ പൂർത്തിയാകും മുൻപേ ഇത്ര വലിയൊരു നിക്ഷേപമെത്തിയത് കേരളത്തിന്റെ വ്യവസായ അന്തരീക്ഷത്തിലുള്ള വിശ്വാസത്തിന് തെളിവാണെന്ന് മന്ത്രി പറഞ്ഞു. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ സാമീപ്യം പദ്ധതിക്ക് ആഗോളതലത്തിൽ വലിയ ഗുണകരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കൂടുതൽ നിക്ഷേപകരെ സംസ്ഥാനത്തേക്ക് ആകർഷിക്കാൻ ഈ പദ്ധതി വലിയ പ്രചോദനമാകുമെന്ന് വ്യവസായ വകുപ്പ് അറിയിച്ചു. മന്ത്രി പി. രാജീവ്, അഡീഷണൽ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് എന്നിവരുടെ സാന്നിധ്യത്തിൽ ഗോൾഡ്സിക്ക എം.ഡി എസ്. തരൂജും കിൻഫ്ര എം.ഡി സന്തോഷ് കോശി തോമസും ധാരണാപത്രം കൈമാറി.






