തൃശ്ശൂർ: 2023–24 സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തി വേലൂർ ഗ്രാമപഞ്ചായത്തിനെയും എരുമപ്പെട്ടിയെയും ബന്ധിപ്പിക്കുന്ന ആലുങ്കൽ പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ സന്ദർശിച്ചു.
5.6 കോടി രൂപയുടെ അടങ്കലിൽ നടപ്പാക്കുന്ന പദ്ധതിയുടെ നിർമാണ ചുമതല പൊതുമരാമത്ത് വകുപ്പ് പാലങ്ങൾ വിഭാഗത്തിനാണ്. കോഴിക്കോട് ആസ്ഥാനമായുള്ള സെൽമെക് എഞ്ചിനീയറിംഗ് കൺസ്ട്രക്ഷൻസ് കമ്പനിയാണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. വേലൂർ– പോസ്റ്റ് ഓഫീസ്– തയ്യൂർ റോഡിൽ സ്ഥിതിചെയ്യുന്ന ആലുങ്കൽ പാലത്തിന്റെ നിർമാണം 2025 ഒക്ടോബർ 27നാണ് ആരംഭിച്ചത്.
1989ൽ നിർമിച്ച വീതി കുറഞ്ഞ പഴയ പാലം പൊളിച്ചു നീക്കിയാണ് പുതിയ പാലം നിർമിക്കുന്നത്. 12 മീറ്റർ നീളമുള്ള മൂന്ന് സ്പാനുകളോടുകൂടി ആകെ 36 മീറ്റർ നീളമുള്ള പാലത്തിനൊപ്പം ഒരു വശത്ത് 1.5 മീറ്റർ വീതിയുള്ള നടപ്പാതയും 7.5 മീറ്റർ കാരേജ് വേയും ഉണ്ടായിരിക്കും.മഴക്കാലത്ത് സ്ഥിരമായി ജലനിരപ്പ് ഉയരുന്ന പ്രദേശമായതിനാൽ സബ്മേഴ്സിബിൾ പാലമായാണ് നിർമാണം. ആർ.സി.സി പൈൽ ഫൗണ്ടേഷനും ആർ.സി.സി ബീം–സ്ലാബുമാണ് പാലത്തിന്റെ ഘടന.
ആകെ ആവശ്യമായ 14 പൈലുകളിൽ 11 എണ്ണം ഇതിനകം പൂർത്തിയായിട്ടുണ്ട്. രണ്ടാം പിയറിലെ മൂന്ന് പൈലുകൾ കൂടി പൂർത്തിയാകുന്നതോടെ പൈൽ നിർമാണം അവസാനിക്കും. മഴക്കാലത്തിന് മുൻപ് താഴത്തട്ടിലെ നിർമാണങ്ങൾ പൂർത്തിയാക്കി പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുകയാണ് ലക്ഷ്യം.സന്ദർശന വേളയിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് ബസന്ത് ലാൽ, ഏരിയ കമ്മിറ്റി അംഗം അഷറഫ് എന്നിവർ സന്നിഹിതരായിരുന്നു.






