ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ജനുവരി 5നകം കുറ്റപത്രം സമർപ്പിക്കണമെന്നായിരുന്നു ഹൈകോടതിയുടെ നിർദ്ദേശം. കേസിന്റെ ആദ്യത്തെ പോക്ക് കണ്ടപ്പോൾ ഈ സമയത്തിനുള്ളിൽ തന്നെ കേസ് പൂർത്തിയാക്കി കുറ്റപത്രം സമർപ്പിക്കുമെന്നായിരുന്നു എല്ലാവരും കരുതിയിരുന്നത്. എന്നാൽ അതിനു വിപരീതമായിട്ടാണ് ഇപ്പോൾ ശബരിമല സ്വർണ്ണക്കൊള്ള കേസിന്റെ പോക്ക്.
ശബരിമല സ്വർണക്കൊള്ള കേസിൽ കുറ്റപത്രം നൽകുന്നതിനു മുന്നോടിയായി പ്രത്യേക അന്വേഷണ സംഘം ഇതുവരെ പ്രോസിക്യൂഷൻ അനുമതി തേടിയിട്ടില്ല എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. അറസ്റ്റിലായ 12 പേരിൽ 9 പേരും സർക്കാർ ശമ്പളം വാങ്ങുന്നവരായതിനാൽ കുറ്റപത്രം നൽകാൻ സർക്കാരിന്റെ പ്രോസിക്യുഷൻ അനുമതി വേണം. ഇതിനായി അപേക്ഷപോലും ഇതുവരെ നൽകിയിട്ടില്ല. അപേക്ഷ പരിഗണിച്ച് സർക്കാർ അനുമതി നൽകാൻ കാലതാമസമെടുക്കുമെന്നാണ് ഇപ്പോൾ വരുന്ന വിവരം.
ഇങ്ങനെ കുറ്റപത്രം വൈകുന്നതോടെ ജാമ്യാപേക്ഷയുമായി കൂടുതൽ പ്രതികൾ കോടതിയെ സമീപിച്ചിരിക്കുകയാണ്. ബോർഡ് പ്രസിഡന്റും കമ്മിഷണറുമായിരുന്ന എൻ.വാസു ഉൾപ്പെടെ 4 പ്രതികൾ സ്വാഭാവിക ജാമ്യം കിട്ടി പുറത്തിറങ്ങാനും സാധ്യത തെളി തെളിയുന്ന സാഹചര്യവുമുണ്ടായി. ഈ മാസം 9നാണ് ഇനി ഹൈക്കോടതിയിൽ അന്വേഷണ സംഘം ഇടക്കാല റിപ്പോർട്ട് ഹാജരാക്കുക.
കേസിൽ അന്വേഷണം തുടങ്ങിയിട്ട് 114 ദിവസം പിന്നിടുമ്പോഴും എത്ര സ്വർണം മോഷണം പോയെന്നും തൊണ്ടിമുതൽ എവിടെയെന്നു പോലും വ്യക്തമായിട്ടില്ല. ഈ മാസം 15നകം കുറ്റപത്രം നൽകുമെന്ന് സൂചിപ്പിച്ചിരുന്നെങ്കിലും തെളിവുകളുടെ അഭാവം മൂലം ജാമ്യം കിട്ടി പ്രതി മുരാരി ബാബു പുറത്തിറങ്ങി.
തെളിവുകളുടെ അഭാവം ചൂണ്ടിക്കാണിച്ച് എസ് ശ്രീകുമാറും ജാമ്യം നേടി. ഉണ്ണികൃഷ്ണൻ പോറ്റി രണ്ടാം കേസുകളിൽ അറസ്റ്റിലായിട്ട് നാളെ 90 ദിവസം തികയും. അതോടെ പോറ്റിക്കും സ്വാഭാവിക ജാമ്യം ലഭിച്ചേക്കാം എന്നാണു വിവരം. 15ന് അകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ എൻ.വാസുവിനും ജാമ്യത്തിനു വഴിയൊരുങ്ങും. അടുത്ത ആഴ്ച്ചയോടെ മുൻ എക്സിക്യൂട്ടിവ് ഓഫീസർ ഡി. സുധീഷ്കുമാർ തിരുവാഭരണം കമ്മീഷണർ കെഎസ് ബൈജു എന്നിവരും അറസ്റ്റിലായിട്ട് 90 ദിവസം പൂർത്തിയാകും.
സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ച് ഉത്തരവിറങ്ങിയതോടെ കൊല്ലം വിജിലൻസ് കോടതിയിൽ നിലവിലുണ്ടായിരുന്ന പ്രോസിക്യൂട്ടർക്ക് കേസിൽ ഹാജരാകാൻ നിയമതടസ്സവുമുണ്ട്. ശബരിമലയിലെ സ്വർണ്ണപ്പാളികൾ പൂർണ്ണമായും മാറ്റിയിട്ടില്ലെന്നും പാളികൾ ഉരുക്കി സ്വർണം വേർതിരിച്ചെടുക്കുക മാത്രമാണ് ചെയ്തതെന്നുമുള്ള വിഎസ്എസ്സി (VSSC) ശാസ്ത്രജ്ഞരുടെ റിപ്പോർട്ടും എസ്ഐടിയുടെ നിഗമനങ്ങളെ തള്ളുന്നതാണ്. സ്വർണപ്പാളിയുടെ കാലപ്പഴക്കം ഉൾപ്പെടെ ഒന്നുകൂടി പരിശോധിക്കണമെന്നാവശ്യപ്പെട്ട് എസ്ഐടി വിഎസ്എസ്സി ലാബിനെ സമീപിച്ചിട്ടിട്ടുണ്ട്.
ഈ കേസിൽ എസ്ഐടിയുടെ അന്വേഷണത്തിന്റെ ഇഴഞ്ഞുപോക്ക് പ്രതികൾ രക്ഷ നേടാനുള്ള സമയമായിയാണ് പ്രതിപക്ഷം അടക്കമുള്ളവർ കുറ്റപ്പെടുത്തുന്നത്. കേസിന്റെ ഈ പോക്ക് കണ്ടിട്ട് ശബരിമല സ്വർണ്ണക്കൊള്ള തേച്ച് മായ്ച്ച് കളയാനാണോ എസ്ഐടി ശ്രമിക്കുന്നതെന്ന് ചോദ്യങ്ങളും ഉയർന്നു വരുന്നുണ്ട്.
സ്വർണ്ണക്കൊള്ള പോലെയുള്ള ഗുരുതര കേസുകളിൽ 90 ദിവസത്തിനകം കുറ്റപത്രം ഹാജരാക്കണമെന്നാണ് നിയമം.
എന്നാൽ 114 ദിവസമായിട്ടും യാതൊരു തരത്തിലുള്ള നീക്ക് പോക്കും ഈ കേസിൽ കാണാൻ കഴിയാത്ത സാഹചര്യമാണ് നിലവിൽ ഉള്ളത്. ഇനി കൂടുതൽ പ്രതികളെ കണ്ടെത്താനുള്ള എസ്ഐടിയുടെ പദ്ധതിയാണോ ഇതിനു പിന്നില്ലെന്ന ചോദ്യവും ഉയർന്നു വരുന്നുണ്ട്.
മുരാരി ബാബു ഉൾപ്പടെയുള്ളവർ സ്വഭാവിക ജാമ്യം നേടി പുറത്തേക്ക് പോകുന്നത്
അന്വേഷണസംഘമായ എസ്ഐടിയുടെ വീഴ്ചയായി തന്നെ പറഞ്ഞു വെക്കേണ്ടി വരും. കൃത്യ സമയത്തിനുള്ളിൽ കുറ്റപത്രം ഹാജരാക്കാത്തതിലൂടെ പ്രതികൾ കൂടുതൽ രക്ഷ മാർഗങ്ങൾ തേടുമെന്നും പറയാൻ കഴിയും.
ഉപാധികളോടെയാണ് ജാമ്യം നൽകിയതെങ്കിലും രക്ഷപെടാനുള്ള അവസരങ്ങൾ പ്രതികൾ തിരയാതിരിക്കാൻ വഴിയില്ല. ഏതായാലും ശബരിമല സ്വർണ്ണക്കൊള്ള ഒരു ദുരൂഹത നിറഞ്ഞ കൊള്ളയായി തന്നെ ഇപ്പോഴും നിലനിൽക്കുകയാണ്. ഈ കൊള്ളയിൽ കൃത്യമായ വിവരങ്ങളും എന്തിനു തൊണ്ടിമുതൽ പോലും കണ്ടെത്താനായിട്ടില്ല. ഇനി എന്താകും സ്വർണ്ണക്കൊള്ള കേസിൽ എസ്ഐടി യുടെ നടപടിയെന്നു കാത്തിരുന്ന് തന്നെ കാണണം.






