പത്തനംതിട്ട: സിസിടിവി ക്യാമറ സ്ഥാപിച്ചതിനെ തുടർന്ന് അയൽവാസികളായ ദമ്പതികളെ വീടുകയറി ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പത്തനംതിട്ട കലഞ്ഞൂർ സ്വദേശിയായ അനൂപിനെയാണ് കൂടൽ പൊലീസ് പിടികൂടിയത്. കാപ്പ നിയമപ്രകാരം ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് അനൂപ് വീണ്ടും വധശ്രമക്കേസിൽ അറസ്റ്റിലായത്.
നാട്ടിലെ പൊതുശല്യമായ അനൂപിനെ പ്രതിരോധിക്കാനായി അയൽവാസി സ്വന്തം വീട്ടിൽ സിസിടിവി ക്യാമറ സ്ഥാപിച്ചതാണ് പ്രതിയെ പ്രകോപിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ജനുവരി എട്ടിന് ഉച്ചയോടെ അനൂപ് അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ച് കയറി, വീട്ടിലുണ്ടായിരുന്ന ഗൃഹനാഥനെ തള്ളി താഴെയിട്ട് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ആക്രമണം തടയാൻ ശ്രമിച്ച ഗൃഹനാഥന്റെ ഭാര്യയെയും പ്രതി മർദിച്ചു.
സംഭവത്തിന് ശേഷം ഒളിവിൽ പോയ അനൂപിനെ കണ്ടെത്താനായി പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും തുടക്കത്തിൽ കണ്ടെത്താനായില്ല. പിന്നീട് മൊബൈൽ ഫോൺ ലൊക്കേഷനും സുഹൃത്തുക്കളെയും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൂടൽ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ആറ് പൊലീസ് സ്റ്റേഷനുകളിലായി മോഷണം, അടിപിടി, കഞ്ചാവ് കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് അനൂപ്. കാപ്പ നിയമപ്രകാരം തിരുവനന്തപുരം സെൻട്രൽ ജയിലിൽ ആറ് മാസം തടവ് അനുഭവിച്ച ശേഷം ഇയാൾ അടുത്തിടെയാണ് പുറത്തിറങ്ങിയതെന്നും പൊലീസ് അറിയിച്ചു.






