കണ്ണൂർ: ബ്ലൂ ഫ്ലാഗ് പദവിയിലൂടെ അന്താരാഷ്ട്ര ശ്രദ്ധ നേടിയ അഴീക്കോട് ചാൽ ബീച്ചിനെ പരിസ്ഥിതി സൗഹൃദ വിനോദസഞ്ചാര കേന്ദ്രമായി ഉയർത്താൻ വൻ പദ്ധതികൾ വരുന്നു. കെ.വി. സുമേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ബീച്ച് സന്ദർശിച്ച് വികസന പ്രവർത്തനങ്ങൾ വിലയിരുത്തി. ചാൽ ബീച്ചിനെ സംസ്ഥാനത്തെ പ്രമുഖ ‘ഗ്രീൻ വെഡിംഗ് ഡെസ്റ്റിനേഷൻ’ ആയി മാറ്റുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.
തിരുവനന്തപുരത്ത് ടൂറിസം വകുപ്പ് സെക്രട്ടറി കെ. ബിജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ തുടർച്ചയായാണ് ഈ സന്ദർശനം നടന്നത്. പദ്ധതിക്കായി രണ്ട് കോടി രൂപയുടെ ഡിപിആർ (DPR) തയ്യാറാക്കി രണ്ടാഴ്ചയ്ക്കകം സമർപ്പിക്കാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി കഴിഞ്ഞു.സന്ദർശനത്തിൽ അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സനില, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടി.വി. പ്രഭാത്, വിദഗ്ധ ആർക്കിടെക്റ്റുകൾ എന്നിവർ പങ്കെടുത്തു. പ്രകൃതിഭംഗി നിലനിർത്തിക്കൊണ്ടുള്ള ഈ നവീകരണം കണ്ണൂരിലെ ടൂറിസം മേഖലയ്ക്ക് വലിയ മുന്നേറ്റമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.




