തൃശ്ശൂർ: കുന്നംകുളം നഗരസഭയെയും കാട്ടകാമ്പാൽ ഗ്രാമപഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന ചെറുവള്ളിക്കടവ് പാലത്തിന്റെ നിർമാണം ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. സംസ്ഥാന ബജറ്റ് ഇരുപത്തി നാല്–ഇരുപത്തി അഞ്ച് ല്‍ ഉൾപ്പെടുത്തി അനുവദിച്ച പദ്ധതിയാണിത്.
പദ്ധതി പ്രദേശം എ സി മൊയ്തീൻ എംഎൽഎയും വിവിധ ജനപ്രതിനിധികളും സന്ദർശിച്ചു. പാലം നിർമാണവുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും കർഷക പ്രതിനിധികളും പങ്കെടുക്കുന്ന യോഗം ഏഴാം തീയതി രാവിലെ പതിനൊന്ന് മണിക്ക് ചെറുവള്ളിക്കടവിൽ ചേരാനും തീരുമാനിച്ചിട്ടുണ്ട്.നിലവിലുള്ള പാലം പഴക്കം ചെന്നതും ഇടുങ്ങിയതും ശോചനീയാവസ്ഥയിലുമാണ്. ഈ സാഹചര്യത്തിലാണ് ബജറ്റിൽ ഉൾപ്പെടുത്തി പന്ത്രണ്ട് കോടി രൂപ ചെലവിൽ പുതിയ പാലം നിർമിക്കാൻ അനുമതി ലഭിച്ചത്.
പുതിയ പാലത്തിന് പതിനൊന്ന് പോയിന്റ് പൂജ്യം അഞ്ച് മീറ്റർ വീതിയും അറുപത് മീറ്റർ നീളവുമുണ്ടാകും. പാലത്തിന്റെ കാരിയേജ് വേയ്ക്ക് ഏഴ് പോയിന്റ് അഞ്ച് മീറ്റർ വീതിയും ഇരുവശങ്ങളിലും നടപ്പാതയും ഒരുക്കും. പാലത്തിന്റെ സംരക്ഷണഭിത്തി നിർമിക്കുന്നതിനായി മണ്ണ് സ്ഥിരപ്പെടുത്തുന്ന പ്രവർത്തനങ്ങളിൽ തേങ്ങാപ്പൈലും കല്ലുകെട്ട് നിർമ്മാണവും ഉൾപ്പെടുത്തിയിട്ടുണ്ട്.
പൈൽ ഫൗണ്ടേഷനിൽ പ്രീ സ്ട്രെസഡ് കോൺക്രീറ്റ് ഗർഡർ സ്ലാബ് രൂപകൽപ്പനയിലാണ് പാലം നിർമിക്കുന്നത്. പാലത്തിന്റെ ഇരുവശങ്ങളിലുമുള്ള സമീപ റോഡുകളുടെ നിർമാണം, ടൈൽ വിരിക്കൽ, വൈദ്യുതി ബോർഡ്, ജല അതോറിറ്റി എന്നിവയുടെ സംവിധാനങ്ങൾ മാറ്റി സ്ഥാപിക്കൽ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അത്യാവശ്യ യാത്രക്കാർക്കായി താൽക്കാലിക പാലം നിർമിച്ച് പഴയ പാലം പൊളിക്കുന്നതിനും തുടർന്ന് പൈലിംഗ് പ്രവർത്തികൾ വേഗത്തിൽ ആരംഭിക്കുന്നതിനുമാണ് തീരുമാനം. ഏപ്രിൽ, മേയ് മാസങ്ങൾക്കുള്ളിൽ പരമാവധി പൈലിംഗ് പ്രവർത്തികൾ പൂർത്തിയാക്കാനാകും.






