കോട്ടയം: സഭയ്ക്കും സമൂഹത്തിനും മാതൃകാപരമായ സേവനം അനുഷ്ഠിക്കുന്നവർക്കായി കാത്തലിക് ബിഷപ്പ് കോൺഫ്രൻസ് ഓഫ് ഇന്ത്യ (CBCI) പ്രഖ്യാപിച്ച പ്രഥമ ദേശീയ അവാർഡിന്റെ ആവേശത്തിലാണ് കല്ലറ സെന്റ് തോമസ് പഴയപള്ളി ഇടവക. സലേഷ്യൻസ് ഓഫ് ഡോൺബോസ്കോ സഭാംഗവും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മിഷനറിയുമായ ഫാ. ജോസുകുട്ടി മഠത്തിപ്പറമ്പിലാണ് (പാറേമ്യാലിൽ) ഈ ആദരത്തിന് അർഹനായത്.
വിശുദ്ധ ബൈബിളിനെ ഡിജിറ്റൽ രൂപത്തിൽ ആഗോളതലത്തിൽ എത്തിക്കുന്നതിൽ അദ്ദേഹം നൽകിയ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. കോട്ടയം അതിരൂപതാ വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് ഉൾപ്പെടെ 19 പേർക്കാണ് വിവിധ വിഭാഗങ്ങളിലായി അവാർഡ് ലഭിച്ചിരിക്കുന്നത്.
കല്ലറ മഠത്തിപ്പറമ്പിൽ എം.ജെ. തോമസ് (കുഞ്ഞുമോൻ) – ഗ്രേസിക്കുട്ടി ദമ്പതികളുടെ മകനായ ഫാ. ജോസുകുട്ടി, 2011-ലാണ് അന്തരിച്ച ആർച്ച് ബിഷപ്പ് മാർ എബ്രഹാം വിരുത്തികുളങ്ങരയിൽ നിന്നും വൈദികപട്ടം സ്വീകരിച്ചത്. അരുണാചൽ പ്രദേശിലെ ഉൾഗ്രാമങ്ങളിൽ ശുശ്രൂഷ ചെയ്യവേ, എഴുത്തും വായനയും അറിയാത്ത സാധാരണക്കാർക്ക് ദൈവവചനം പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ബൈബിളിനെ ഓഡിയോ രൂപത്തിലേക്ക് മാറ്റുന്ന പ്രവർത്തനങ്ങൾക്ക് അദ്ദേഹം തുടക്കമിട്ടത്.
ഇത് പിന്നീട് ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് പ്രയോജനകരമായ രീതിയിൽ 45-ഓളം ഭാഷകളിൽ ബൈബിൾ ലഭ്യമാക്കുന്ന ‘ബൈബിൾ ഓൺ’ (Bible On) എന്ന സൗജന്യ ആപ്പിന്റെ രൂപീകരണത്തിലേക്ക് നയിച്ചു.
സഹസ്ഥാപകൻ തോംസൺ ഫിലിപ്പുമായി ചേർന്ന് ഫാ. ജോസുകുട്ടി വികസിപ്പിച്ചെടുത്ത ഈ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിൽ ബൈബിളിന് പുറമെ പ്രാർത്ഥനകളും ഗാനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ 18-ഓളം ഗോത്രഭാഷകളിലേക്ക് ബൈബിൾ തർജ്ജിമ ചെയ്ത് പ്രസിദ്ധീകരിക്കുന്നതിലും വിദ്യാഭ്യാസത്തിൽ പിഎച്ച്ഡി ബിരുദധാരിയായ അദ്ദേഹം നിർണ്ണായക പങ്ക് വഹിച്ചു.
ഇതിനോടകം സിസിബിഐ (CCBI) ക്രിയേറ്റീവ് മിനിസ്ട്രി അവാർഡ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ ഫാ. ജോസുകുട്ടിയെ തേടിയെത്തിയിട്ടുണ്ട്. സലേഷ്യൻസ് ഓഫ് ഡോൺബോസ്കോയുടെ ദിമാപൂർ പ്രോവിൻസിന്റെ ഭാഗമായി നിലവിൽ അദ്ദേഹം പ്രവർത്തിച്ചു വരുന്നു.






