അമരാവതി: ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിലെ ജൊന്നഗിരി സ്വർണഖനി ഇന്ത്യയുടെ സ്വർണോൽപ്പാദന ഭൂപടത്തിൽ വലിയ മാറ്റത്തിന് വഴിയൊരുക്കുമെന്ന പ്രതീക്ഷ ഉയരുന്നു. ഏകദേശം 50 ടൺ (50,000 കിലോ) വരെ സ്വർണശേഖരം കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ടായിരിക്കെ, രാജ്യത്തെ ആദ്യത്തെ വലിയ സ്വകാര്യ സ്വർണഖനികളിലൊന്നായി ജൊന്നഗിരി ശ്രദ്ധ നേടുകയാണ്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യത്തെ വലിയ സ്വകാര്യ സ്വർണഖനി പദ്ധതിയായ ജൊന്നഗിരി ഖനി 598 ഹെക്ടർ പ്രദേശത്താണ് വ്യാപിച്ചുകിടക്കുന്നത്. ഖനിയിൽ നിന്ന് പ്രതിവർഷം 750 മുതൽ 1,000 കിലോ വരെ സ്വർണം ഉൽപ്പാദിപ്പിക്കാനാകുമെന്നാണ് കണക്കുകൂട്ടൽ. ഖനിയുടെ പ്രവർത്തനം പൂർണതോതിൽ ആരംഭിക്കുന്നതോടെ ഇന്ത്യയുടെ ആഭ്യന്തര സ്വർണോൽപ്പാദനത്തിന് വലിയ ഉത്തേജനം ലഭിക്കുമെന്നാണ് വിലയിരുത്തൽ.ജൊന്നഗിരിയ്ക്കു പുറമെ രാമഗിരി, ജവ്വക്കുള, ചിഗുരുകുന്ത തുടങ്ങിയ സ്ഥലങ്ങളിലും സ്വർണമുണ്ടെന്നുകണ്ടെത്തിയിട്ടുണ്ട്.ഈ പ്രദേശത്തു മാത്രം 50 ടൺ (50,000 കിലോ ഗ്രാം) സ്വർണശേഖരം ഉണ്ടെന്നാണു കണക്കാക്കുന്നതെന്ന് ആന്ധ്ര പ്രിൻസിപ്പൽ സെക്രട്ടറി മുകേഷ് കുമാർ മീണ പറഞ്ഞു
നിലവിൽ ഇന്ത്യ പ്രതിവർഷം 700 മുതൽ 800 ടൺ വരെ സ്വർണം ഇറക്കുമതി ചെയ്യുന്ന സാഹചര്യത്തിൽ, ജൊന്നഗിരി പദ്ധതി ഇറക്കുമതിയെ പൂർണമായി കുറയ്ക്കില്ലെങ്കിലും ആഭ്യന്തര ഉൽപ്പാദനം വർധിപ്പിക്കുന്നതിലേക്കുള്ള നിർണായക ചുവടുവയ്പ്പായാണ് വിലയിരുത്തപ്പെടുന്നത്.
13.1 ടൺ വരെ സ്ഥിരീകരിച്ച സ്വർണശേഖരവും കൂടുതൽ പര്യവേക്ഷണത്തിലൂടെ 42.5 ടൺ വരെ സാധ്യതയും ഇതിനകം കണ്ടെത്തിയിട്ടുണ്ട്. പുതിയ കണക്കുകൾ പ്രകാരം 50 ടൺ വരെ സ്വർണസമ്പത്ത് മേഖലയിലുണ്ടാകാമെന്നാണ് പ്രതീക്ഷ. ഈ മാസം അവസാനത്തോടെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്ലാന്റ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും എന്നാണ് റിപ്പോർട്ടുകൾ.





