ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളിൽ വൻ ക്രമക്കേട് നടന്നെന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ കേന്ദ്ര സർക്കാരിനും ഉത്തർപ്രദേശ് സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ. വിഷയത്തിൽ ഇതുവരെ എഫ്ഐആർ പോലും രജിസ്റ്റർ ചെയ്യാത്തത് ദുരൂഹമാണെന്ന് അദ്ദേഹം ആരോപിച്ചു.
കോടിക്കണക്കിന് ഹിന്ദുക്കളുടെ വിശ്വാസത്തിന്റെ പ്രതീകമായ രാമക്ഷേത്രത്തിൽ നിന്നാണ് കോടികളുടെ സംഭാവനകളും വിലപിടിപ്പുള്ള ആഭരണങ്ങളും കാണാതായെന്ന ആരോപണം ഉയരുന്നതെന്നും, ഇത്രയും ഗുരുതരമായ വിഷയത്തിൽ കേന്ദ്ര അന്വേഷണ ഏജൻസികളോ ഉത്തർപ്രദേശ് പൊലീസോ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നും കെജ്‌രിവാൾ ചോദിച്ചു.
സംഭാവനയായി ലഭിച്ച പണവും വജ്രം ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള ആഭരണങ്ങളും നഷ്ടപ്പെട്ടെന്ന റിപ്പോർട്ടുകൾ അതീവ ഗൗരവമുള്ളതാണെന്ന് അദ്ദേഹം പറഞ്ഞു. ഈ ക്രമക്കേടിന് പിന്നിലുള്ളവർ എത്ര ഉന്നതരായാലും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അന്വേഷണം സുതാര്യമായി മുന്നോട്ടുപോയാൽ വലിയ സ്വാധീനമുള്ള വ്യക്തികൾ വരെ കുടുങ്ങാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലുകളും ഉയരുന്നുണ്ടെന്ന് കെജ്‌രിവാൾ ചൂണ്ടിക്കാട്ടി. ഒരു സർക്കാരിനെ സംരക്ഷിക്കുന്നതിനേക്കാൾ പ്രധാനമാണ് കോടിക്കണക്കിന് വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, ക്ഷേത്ര ട്രസ്റ്റിന്റെ ഫണ്ട് കൈകാര്യം ചെയ്യുന്നതിൽ പൂർണ സുതാര്യത ഉറപ്പാക്കണമെന്നും ആരോപണങ്ങളെക്കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് മറ്റ് പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്.
വിഷയത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) ഉത്തർപ്രദേശ് സർക്കാർ നിയോഗിച്ചിട്ടുണ്ടെങ്കിലും അന്വേഷണം എത്രത്തോളം സ്വതന്ത്രവും വിശ്വാസ്യതയുള്ളതുമായിരിക്കുമെന്ന ആശങ്ക പ്രതിപക്ഷം തുടരുകയാണ്.




