പാലക്കാട്: ഷൊർണൂർ കുളപ്പുള്ളിയിലെ സ്വകാര്യ ലോഡ്ജിൽ നടത്തിയ പരിശോധനയിൽ അനാശാസ്യം പിടികൂടിയ സംഭവത്തിൽ ലോഡ്ജ് ഉടമ അറസ്റ്റിൽ. കുളപ്പുള്ളി മെഗാ ലോഡ്ജ് ഉടമ വല്ലപ്പുഴ കുറുവട്ടൂർ നെടിയോടത്ത് വീട്ടിൽ 57 കാരനായ ബഷീറാണ് ഷൊർണൂർ പൊലീസിൻ്റെ പിടിയിലായത്. ലോഡ്ജിലേക്ക് ഇടപാടുകാരെ എത്തിച്ച കുളപ്പുള്ളി, പട്ടാമ്പി, വെസ്റ്റ് ബംഗാൾ, ആസാം, ബെംഗളൂരൂ, ചെന്നൈ, ആലുവ, കല്ലടിക്കോട് എന്നീ സ്ഥലങ്ങളിൽ നിന്നുള്ള 8 പേരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഷോർണൂർ കുളപ്പുള്ളിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. രാജ്യത്തെ വിവിധ ഇടങ്ങളിൽ നിന്നുള്ള സ്ത്രീകളെ ലോഡ്ജിൽ എത്തിച്ച് ഇടപാടുകാർക്ക് കാഴ്ചവച്ച് അധിക പണമുണ്ടാക്കലാണ് ലോഡ്ജിന്റെ നടത്തിപ്പിന് പിന്നിൽ എന്ന് പോലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തി.
ലോഡ്ജിനുള്ളിലെ മുറികളിൽ നടത്തിയ പരിശോധനയിൽ ഗർഭനിരോധന ഉറകളും, ലൈംഗിക ഉത്തേജന മരുന്നുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട് . ലോഡ്ജ് ഉടമയായ ബഷീറിൻ്റെ കയ്യിൽ നിന്നും 44000 രൂപയും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പ്രതിക്കെതിരെ 2013, 2020 വർഷങ്ങളിൽ സമാന കേസുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ വി.രവികുമാർ, എസ്ഐ കെ.പി. അശ്വിൻ, എഎസ്ഐ സുഭദ്ര, സിവിൽ പൊലിസ് ഓഫിസർമാരായ രാജേഷ്, കെ. ഹരിഹരൻ, ഡിൻ്റു, എം. സനൽകുമാർ, വള്ളി സീനിയർ സിവിൽ പൊലീസ് ഓഫീസർ നിഷാദ്, വള്ളി എന്നിവർ അടങ്ങുന്നതാണ് അന്വേഷണ സംഘം.അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






