കോട്ടയം: സംസ്ഥാനം നേരിടുന്ന അതീവ ഗൗരവകരമായ ജനകീയ പ്രശ്നങ്ങളിൽ പരിഹാരം കാണുന്നതിൽ പരാജയപ്പെട്ട സർക്കാർ, അധികാരം നിലനിർത്താനുള്ള രാഷ്ട്രീയ അഭ്യാസമാണ് നടത്തുന്നതെന്ന് വിമർശനം. ജെ.ബി.കോശി കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ച് കാലമേറെയായിട്ടും അത് പുറത്തുവിടാനോ അതിലെ നിർദ്ദേശങ്ങൾ നടപ്പിലാക്കാനോ തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ നടപടി ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളോടുള്ള അവഗണനയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. എയിഡഡ് സ്കൂൾ അധ്യാപകർ നേരിടുന്ന നിയമന കുരുക്കുകളും ശമ്പള പ്രതിസന്ധിയും പരിഹരിക്കാൻ കഴിയാത്തതും, റബ്ബർ കർഷകർക്ക് വാഗ്ദാനം ചെയ്ത താങ്ങുവില യാഥാർത്ഥ്യമാക്കാൻ സാധിക്കാത്തതും സർക്കാരിന്റെ വലിയ വീഴ്ചകളായി വിലയിരുത്തപ്പെടുന്നു.
ഭരണതുടർച്ച ഉണ്ടായിട്ടും പരിഹരിക്കാൻ കഴിയാത്ത ഈ അടിസ്ഥാന പ്രശ്നങ്ങൾ നിലനിൽക്കെ, വീണ്ടും ജനങ്ങൾക്കിടയിലേക്ക് ജാഥയുമായി ഇറങ്ങുന്നത് പരിഹാസ്യമാണെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. കർഷകരും ഉദ്യോഗാർത്ഥികളും സാധാരണക്കാരും കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ, ഭരണസംവിധാനമുപയോഗിച്ച് അവ തീർക്കുന്നതിന് പകരം രാഷ്ട്രീയ ലാഭത്തിനായി ജാഥകൾ നയിക്കുന്നത് അധികാരത്തോടുള്ള ആർത്തി മാത്രമാണെന്ന് വിമർശകർ ആരോപിക്കുന്നു. ജനപക്ഷത്ത് നിന്ന് പ്രവർത്തിക്കുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ട ഒരു നേതൃത്വത്തിന് ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങളിൽ ഇടപെടാൻ കഴിയില്ലെന്നും, ഇത്തരം യാത്രകൾ വെറും പ്രഹസനമായി മാറുമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.



