തൃശ്ശൂർ: ഹൈവേ കവർച്ചയ്ക്കു പദ്ധതിയിടുന്നതിന് കരുവന്നൂർ പനങ്കുളത്തുള്ള വാടകവീട്ടിൽ പിറന്നാൾ ആഘോഷം എന്ന പേരിൽ ഒത്തുചേർന്ന വിവിധ കേസുകളിൽ ഉൾപ്പെട്ട 34 അംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ വാഹനത്തിൽ നിന്ന് കുരുമുളകുപൊടി, മുളകുപൊടി, ഇരുമ്പുകമ്പികൾ, വാൾ, മരത്തടികൾ എന്നിവ കണ്ടെടുത്തു. ഇവർ ഉപയോഗിച്ചിരുന്ന 18 വാഹനങ്ങളും 33 മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു. ചൊവ്വ രാത്രി 9നാണ് സംഘത്തെ പിടികൂടിയത്. ഇതിൽ 20 പേർ കൊലപാതകം, കവർച്ച, ലഹരിമരുന്ന് തുടങ്ങിയ ക്രിമിനൽ കേസുകളിലെ പ്രതികളാണ്.
വെള്ളാങ്കല്ലൂർ വെള്ളാംപറമ്പിൽ വീട്ടിൽ ഷാഹിദ് (30), ആനന്ദപുരം ഞാറ്റുവേറ്റി വീട്ടിൽ അനുരാജ് (26), കല്ലേറ്റുംകര വടക്കേതലയ്ക്കൽ ഷാഹിൻ (31), വെള്ളാങ്കല്ലൂർ കൊക്കാടൻ മാർട്ടിൻ (28), തെക്കാനത്ത് എഡ്‌വിൻ (26), പൊറത്തിശേരി കണ്ണംകുളം സൂരജ് (29), മൂരിയാട് വെളിയത്ത് അയ്യപ്പദാസ് (34), ഒല്ലൂർ അഞ്ചേരി കാഴ്ചപ്പിള്ളി സനൂപ് (36), വെള്ളാങ്കല്ലൂർ തൈപ്പറമ്പിൽ നിഖിൽ (30), നടത്തറ ചിറ്റിലപ്പിള്ളി ഉണ്ണി റോയ് (34), വെള്ളാങ്കല്ലൂർ പാമ്പിനേഴത്ത് നസീം (26), വെള്ളാങ്കല്ലൂർ കുരിയപ്പുളി ഹുസൈൻ (28), വഞ്ചിപ്പുര ആൻസൺ (33), ആനന്ദപുരം മണ്ടുമന അർജുൻ (26), വെള്ളാങ്കല്ലൂർ വാളവര ഷിദിൻ (25), പുത്തൻചിറ കോളനി പറമ്പിൽ രൺദീപ് (30), ആനന്ദപുരം പഴയാറ്റിൽ ഹെൻറി (21), വെള്ളാങ്കല്ലൂർ ചാണാശ്ശേരി അദിത് (28), പുല്ലൂർ ചൂരപ്പെട്ടി ഷിബിൻ (46), വെള്ളാങ്കല്ലൂർ ചാണാശ്ശേരി അശ്വിൻ (26), മൂരിയാട് വെള്ളാപാടി സൂരജ് (33), ആനന്ദപുരം വടക്കേക്കര ഗോകുൽ (25), കോണത്തുകുന്ന് വെള്ളാംപറമ്പിൽ ഷാരോൺ ദാസ് (29), ആനന്ദപുരം പ്രണവ് (23), നെല്ലിശ്ശേരി വീട്ടിൽ റിന്റോ (29), തൊട്ടിപ്പാൾ പുതുപ്പള്ളി പറമ്പിൽ ഷാരോൺ (27), ആനന്ദപുരം വാഴേക്കാടൻ സുനിൽകുമാർ (48), വിജിത്ത് (33), വെള്ളാങ്കല്ലൂർ തരൂപീടികയിൽ നവാസ് (29), ആനന്ദപുരം നെല്ലിപ്പറമ്പിൽ സന്തോഷ് (55), ബിബിൻ (30), ഇരിങ്ങാലക്കുട കൂടക്കര വീട്ടിൽ ധനേഷ് (29), കാറളം കിഴുത്താണി കുഞ്ഞുവീട്ടിൽ വിമൽ (29), കല്ലേറ്റുംകര മല്ലൂക്കാരൻ ആൽബർട്ട് (29) എന്നിവരാണ് പിടിയിലായത്. ഗുണ്ടകൾക്കെതിരെ ഓപ്പറേഷൻ ഗ്രിപ്പ് എന്ന പരിശോധനയുടെ ഭാഗമായാണ് അംഗങ്ങൾ പിടിയിലായത്.
ജില്ലാ റൂറൽ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കൊടുങ്ങല്ലൂർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സലീഷ് ശങ്കരൻ, ഡിവൈഎസ്പി പി.സി.ബിജു കുമാർ, ഇൻസ്പെക്ടർ എം.എസ്.ഷാജൻ, എസ്ഐ കെ.എസ്.സുബിദ് എന്നിവർ നടത്തിയ പരിശോധനയിലാണ് ഗുണ്ടകൾ പിടിയിലായത്.




