“മെയ്ക്ക് ഇൻ കേരള” പദ്ധതിയെ ചുറ്റിപ്പറ്റി പുതിയ നീക്കങ്ങൾ ഉണ്ടായിരിക്കുകയാണ്. പ്രഖ്യാപന ഘട്ടത്തിൽ വലിയ പ്രതീക്ഷകൾ ഉയർത്തിയ പദ്ധതി, നടപ്പാക്കൽ വൈകിയതിനെ തുടർന്ന് വിമർശനങ്ങൾ ധാരാളം നേരിട്ടിരുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പദ്ധതി വീണ്ടും മുന്നോട്ട് കൊണ്ടുപോകാൻ വ്യവസായ വകുപ്പ് അനുമതി നൽകിയിരിക്കുകയാണ്.
കേരളത്തിന്റെ സാമ്പത്തിക ഭാവിയെ കൂടുതൽ ശക്തമാക്കാനുള്ള വലിയ നീക്കമാണ് മേക്ക് ഇൻ കേരള പദ്ധതി. നാട്ടിൽ തന്നെ ഉൽപ്പാദനം വർധിപ്പിക്കുക, ഇറക്കുമതി ആശ്രയം കുറയ്ക്കുക, കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ മുഖ്യ ലക്ഷ്യമായി കണക്കാക്കപെടുന്നത്.
കേന്ദ്രസർക്കാരിന്റെ ‘മെയ്ക്ക് ഇൻ ഇന്ത്യ’ പദ്ധതിയുടെ ചുവടുപിടിച്ചു 2023-24 വർഷത്തെ ബജറ്റിലായിരുന്നു ‘മെയ്ക്ക് ഇൻ കേരള’ പ്രഖ്യാപിച്ചത്. എന്നാൽ വഴിയിൽ ഉപേക്ഷിച്ച പദ്ധതിക്കാണിപ്പോൾ ജീവൻവെക്കുന്നത്.
2023–24 സാമ്പത്തിക വർഷ ബജറ്റിൽ പദ്ധതിക്കായി പ്രത്യേക ധനസഹായം പ്രഖ്യാപിച്ചിരുന്നു. പദ്ധതി കാലയളവിൽ 1,000 കോടി രൂപ അധികമായി അനുവദിക്കുമെന്നും, ആദ്യ വർഷം 100 കോടി രൂപ മാറ്റിവെക്കുമെന്നും ധനമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ തുടക്കത്തിൽ പദ്ധതിക്ക് പ്രത്യേക ബജറ്റ് ശീർഷകമോ ഫണ്ടോ അനുവദിക്കപ്പെട്ടില്ല എന്നതും ശ്രദ്ധേയമാണ്. തുടർനടപടിക്ക് പിന്നീട് ധനവകുപ്പിന്റെ അനുമതി ലഭിച്ചതിനാൽ പദ്ധതിയിലുൾപ്പെടുത്തിയിട്ടുള്ള വിവിധ പരിപാടികൾ നടപ്പാക്കാൻ മാർഗനിർദേശം തയ്യാറാക്കി.
പുനർവിന്യാസത്തിലൂടെ ചുമതലകൾ വേർതിരിച്ച് നൽകി ജീവനക്കാരെ അധിക സാമ്പത്തിക ബാധ്യതയില്ലാതെ കണ്ടെത്താനായിരുന്നു ആലോചന. തുടർന്ന് പദ്ധതിക്കായി ബജറ്റ് ശീർഷകവും ടോക്കൺ വിഹിതവും അനുവദിചെങ്കിലും തുടർനടപടികളൊന്നുമുണ്ടായില്ല. ഇപ്പോൾ ഇത് പൊടിതട്ടിയെടുത്ത വ്യവസായ വകുപ്പ് പദ്ധതി തുടരാൻ അനുമതി നൽകിയിരിക്കുകയാണ്.
പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളായി പറയുഞ്ഞുവെക്കുന്നതു ഇങ്ങനെയാണ്;
ഊന്നൽ നൽകുന്ന മേഖലകൾ
കാർഷിക മൂല്യവർധിത ഉത്പന്നങ്ങളുണ്ടാക്കുന്ന കാർഷിക സ്റ്റാർട്ടപ്പുകൾ, സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾ (എം.എസ്.എം.ഇ.), സംസ്ഥാനത്തിന് മുന്നേറാൻ സാധ്യതയുള്ളതായി വ്യവസായനയത്തിൽ നിർദേശിച്ച 22 മുൻഗണനാ മേഖലകൾ തുടങ്ങിയവയ്ക്കാണ് മുൻഗണന നൽകുന്നത്. സംരംഭകർക്ക് പലിശ ഇളവുകൾ, മൂലധന സഹായം, സാങ്കേതിക പരിശീലനം, ബ്രാൻഡിങ് തുടങ്ങിയ ആനുകൂല്യങ്ങൾ അനുവദിക്കും. ‘മെയ്ഡ് ഇൻ കേരള’ എന്ന പേരിൽ കേരളത്തിന്റെ ഉത്പന്നങ്ങളെ ആഗോളതലത്തിൽ ബ്രാൻഡ് ചെയ്യും. വ്യവസായ വകുപ്പും മറ്റ് വകുപ്പുകളും ചേർന്ന് പ്രായോഗിക പദ്ധതി തയ്യാറാക്കുമെന്നാണ് നിലവിലെ സൂചന.
സംസ്ഥാനത്തേക്ക് ഉത്പന്നങ്ങളുടെ ഒഴുക്ക്
‘മെയ്ക്ക് ഇൻ കേരള’ പദ്ധതിയുമായി ബന്ധപ്പെട്ട് സെന്റർ ഫോർ ഡിവലപ്മെന്റ് സ്റ്റഡീസ് 2021-22 കാലത്ത് നടത്തിയ പഠനത്തിൽ പുറത്തുനിന്ന് കേരളത്തിലേക്ക് 1.28 ലക്ഷം കോടി രൂപയുടെ ഉത്പന്നങ്ങൾ എത്തിയതായാണ് കണ്ടെത്തിയത്.
ഇതിൽ 92 ശതമാനവും മറ്റ് സംസ്ഥാനങ്ങളിൽ നിന്നായിരുന്നു. ഇക്കാലയളവിൽ സംസ്ഥാനത്തുനിന്ന് പുറത്തേക്കയച്ചത് 74,000 കോടി രൂപയുടെ ഉത്പന്നങ്ങളായിരുന്നു. ഇതിൽ 70 ശതമാനവും മറ്റ് സംസ്ഥാനങ്ങളിലേക്കും.
സംസ്ഥാനത്തിന്റെ വ്യാപാരക്കമ്മി വളരെ ഉയർന്നതാണെന്ന് നടത്തിയ പഠനത്തിൽ വ്യക്തമായിരുന്നു . ഈ സാഹചര്യത്തിൽ പുറത്തുനിന്ന് വരുന്നവയിൽ തദ്ദേശിയമായി ഉത്പാദിപ്പിക്കാവുന്നവ കണ്ടെത്തി ഇവിടെ ഉത്പാദിപ്പിക്കാനാണ് ‘മെയ്ക്ക് ഇൻ കേരള’ പദ്ധതി.
ഈ നീക്കങ്ങൾ നിർമ്മാണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുകയും ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുകയും ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൂടാതെ, പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതോടൊപ്പം ഉൽപ്പാദന രംഗത്ത് സാങ്കേതിക പുരോഗതിക്കും ഇത് വഴി തെളിയിക്കുമെന്നാണ് നിഗമനങ്ങൾ.
പദ്ധതി വിജയകരമാക്കാൻ വ്യവസായ മേഖല, അക്കാദമിക് രംഗം, സിവിൽ സമൂഹം എന്നിവയുടെ സഹകരണവും നിർണായകമാണ്. സംയുക്തമായ ശ്രമത്തിലൂടെയാണ് പദ്ധതിയുടെ യഥാർത്ഥ ഗുണഫലം കൈവരിക്കാനാകുക.
സ്വയംപര്യാപ്തവും സുസ്ഥിരവുമായ സമ്പദ്വ്യവസ്ഥയിലേക്കുള്ള ശരിയായ ദിശയിലെ ചുവടുവയ്പ്പായാണ് “മെയ്ക്ക് ഇൻ കേരള” എന്നതാണ് എടുത്ത് പറയേണ്ട കാര്യം. പ്രാവീണ്യമുള്ള തൊഴിൽശക്തിയും ഗവേഷണ– വികസന ശേഷിയും സംരംഭക മനോഭാവവും ഉപയോഗപ്പെടുത്തി മികച്ച ഭാവി സൃഷ്ടിക്കാനുള്ള അവസരമാണിത്. വികസനം നടപ്പിലാക്കുകയെന്നതാണ് പിണറായി സർക്കാരിന്റെ പ്രധാന ലക്ഷ്യം. ഈ പദ്ധതിയിലൂടെ കേരള സർക്കാർ വ്യവസായ കേരളത്തിനൊരു പുതിയ ഗതി നൽകുമോയെന്നതാണ് ഇനി കേരളം ഉറ്റുനോക്കുന്നത്.






