നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതുക്കൾ എത്തിനിൽക്കേ ശക്തമായ മത്സരത്തെ നേരിടാനൊരുങ്ങുകയാണ് ബിജെപി നേതൃത്വം. നിയമസഭാ തിരഞ്ഞെടുപ്പിൽ 35 മണ്ഡലങ്ങളിലേക്കുള്ള ബിജെപി സ്ഥാനാർഥി പട്ടിക നേതൃത്വം പുറത്ത് വിട്ടിരിക്കുകയാണ്. എ-ക്ലാസ് മണ്ഡലങ്ങളടക്കം ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട് എന്നതാണ് പ്രധാന സവിശേഷത.
നേമത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മത്സരിക്കും. വട്ടിയൂർക്കാവിൽ പ്രഥമപരിഗണന ആർ. ശ്രീലേഖയ്ക്കാണ്. അതേസമയം കഴക്കൂട്ടത്ത് വി. മുരളീധരനും മഞ്ചേശ്വരത്ത് കെ. സുരേന്ദ്രനും മത്സരിക്കും.
ചൊവ്വാഴ്ച ചേർന്ന ബിജെപി തിരഞ്ഞെടുപ്പ് കമ്മിറ്റിയിലാണ് സാധ്യത പട്ടികയ്ക്ക് രൂപം നൽകിയിരിക്കുന്നത്. ഇത് ഉടൻതന്നെ കേന്ദ്രനേതൃത്വത്തിന് കൈമാറും. ഓരോ മണ്ഡലത്തിലും മൂന്ന് പേരുകൾ വീതമാണ് പരിഗണനയിൽ. എന്നാൽ ചില മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ കാര്യത്തിൽ ഇനി മാറ്റമുണ്ടാകില്ല. തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നും പകരം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നൽകുമെന്നും പാർട്ടി ജനറൽ സെക്രട്ടറി എസ്. സുരേഷ് അറിക്കുകയും ചെയ്തു.
കഴിവുള്ളവർക്കും വിജയസാധ്യതയുള്ളവർക്കുമാണ് മത്സരിക്കാൻ അവസരം നൽകുക എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിൽ പറയുകയുണ്ടായി. നേമത്ത് ബിജെപിക്ക് രണ്ട് മണ്ഡലം കമ്മിറ്റികളാണുള്ളത്. ഈ രണ്ടിടത്തെയും ഭാഗവാഹികളുടെ യോഗം ഇന്നലെത്തന്നെ പാർട്ടിയുടെ സംസ്ഥാന കാര്യാലയമായ മാരാർജി ഭവനിൽ ചേർന്നിരുന്നു. ഇത്തരത്തിൽ നേമത്ത് മത്സരിക്കാനുള്ള ഒരുക്കങ്ങളുമായി രാജീവ് ചന്ദ്രശേഖർ മുന്നോട്ടുപോവുകയാണ്. ശക്തമായ മത്സരം ഉണ്ടാകുമെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന സൂചനകൾ.
വട്ടിയൂർക്കാവിലാണ് കെ. സുരേന്ദ്രന്റെ പേര് ഉയർന്നുവന്നതെങ്കിലും അദ്ദേഹത്തോട് മഞ്ചേശ്വരം കേന്ദ്രീകരിച്ച് പ്രവർത്തിക്കാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിർദേശിച്ചിരിക്കുന്നത്. ശോഭ സുരേന്ദ്രന് പാലക്കാട്, കായംകുളം, ഹരിപ്പാട് എന്നീ മണ്ഡലങ്ങളിലാണ് സാധ്യത കൂടുതലും. എം.ടി. രമേശിന് തൃശൂർ അല്ലെങ്കിൽ കോഴിക്കോട് സീറ്റ് നൽകാനാണ് നിലവിലെ ധാരണ. സി. കൃഷ്ണകുമാർ മലമ്പുഴയിൽതന്നെ മത്സരിക്കും.
എ-ക്ലാസ് മണ്ഡങ്ങളിൽ വട്ടിയൂർക്കാവിലാണ് ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുന്നത്. ഇവിടെ നേതൃത്വം പ്രഥമ പരിഗണന നൽകുന്നത് തദ്ദേശ തിരഞ്ഞെടുപ്പിൽ ശാസ്തമംഗലം വാർഡിൽനിന്ന് വിജയിച്ച ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ആർ. ശ്രീലേഖയ്ക്കാണ്. നിലവിൽ നഗരസഭാ കൗൺസിലറായ ശ്രീലേഖ അടുത്ത അഞ്ചുവർഷത്തേക്ക് ഇനിയൊരു മത്സരത്തിനില്ല എന്ന നിലപാടാണ് നേരത്തെ തന്നെ അറിയിച്ചിരുന്നു.
എന്നാൽ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടാൽ അവർ തീരുമാനം മാറ്റിയേക്കാം എന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായ കരമന ജയന്റെ പേരാണ് പരിഗണനയിൽ ഉള്ളത്. എന്നാൽ അതിനൊപ്പം തന്നെ കഴിഞ്ഞ തവണ ഈ മണ്ഡലത്തിൽ മത്സരിച്ച നടൻ കൃഷ്ണകുമാറിന്റെ പേരും പരിഗണനയിലുണ്ട്. നിലവിൽ മത്സരിപ്പിക്കേണ്ടവരുടെ സാധ്യത പട്ടികയിൽ മുൻ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഇല്ല എന്നതും ശ്രദ്ധേയമാണ്.
എന്തായാലും ശക്തമായ ത്രികോണ മത്സരമാകും 2026 നിയമസഭാ തിരഞ്ഞെടുപ്പിൽ ഉണ്ടാകുക. തദ്ദേശ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത വിജയം നേടി ബിജെപി ഉയർന്നു വന്നത് തന്നെയാണ് കേരളത്തിൽ ഭരണം പിടിക്കാനുള്ള ബിജെപിയുടെ തയ്യാറെടുപ്പ് എന്ന് തന്നെ പറയാം. തദ്ദേശ തിരഞ്ഞെടുപ്പിൽ തലസ്ഥാനമായ തിരുവനന്തപുരം തന്നെ കൈയിലാക്കിയ ബിജെപിക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ ധൈര്യമായി മത്സരിക്കാൻ കഴിയുമെന്നതാണ് നേതൃത്വത്തിന്റെ വിശ്വാസം.
എ ക്ലാസ് മണ്ഡലങ്ങൾ ഉൾപ്പടെ ഉള്ളിടത്ത് സർപ്രൈസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്ന് നേരത്തെ തന്നെ നേതൃത്വം അറിയിച്ചിരുന്നു. എന്നാൽ ബിജെപിയോട് ഒട്ടും വിട്ടുകൊടുക്കാതെ തന്നെ തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ് കോൺഗ്രസും ഇടത് പക്ഷവും. തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി അപ്രതീക്ഷിത വിജയം ഉണ്ടായതാണ് കേരളത്തിൽ താമര വിരിയിക്കാൻ നേതൃത്വം കച്ചകെട്ടി ഇറങ്ങുന്നത്.
2021 ൽ പ്രതീക്ഷിച്ചത്ര വിജയം നേടാൻ കഴിയാഞ്ഞ ബിജെപി 2025 ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ പല സ്ഥലങ്ങളും പിടിച്ചെടുക്കുകയുണ്ടായി. ഇതോടെ നേതൃത്വം ശക്തമായ തിരഞ്ഞെടുപ്പ് പരിപാടികൾക്ക് തിരികൊളുത്തുകയാണ്. ഏതായാലും 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പ് കനത്ത പോരാട്ടമായിരിക്കുമെന്നു തന്നെ പറയാം. മൂന്ന് മുന്നണികളും ജനവിധി തേടുമ്പോൾ ആർക്കാകും വിജയം ഉണ്ടാകുക എന്നതാണ് കേരളം ഉറ്റു നോക്കുന്നത്.




