കൊച്ചി: ഭൂട്ടാനിൽ നിന്ന് ആഡംബര വാഹനങ്ങൾ കള്ളക്കടത്തിയ കേസിൽ രാജസ്ഥാൻ സ്വദേശിയായ യുവാവിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ജയ്പൂർ സ്വദേശി യഷ് (23) ആണ് പിടിയിലായത്. കേസിൽ അറസ്റ്റിലാകുന്ന ഏഴാമത്തെ പ്രതിയാണ് ഇയാൾ. സമൂഹമാധ്യമങ്ങൾ വഴി കള്ളക്കടത്ത് വാഹനങ്ങളുടെ വിൽപ്പനയ്ക്ക് ഇടനിലക്കാരനായി പ്രവർത്തിക്കുകയും വ്യാജരേഖകൾ ഉപയോഗിച്ച് സ്വന്തം പേരിൽ രണ്ട് ആഡംബര വാഹനങ്ങൾ രജിസ്റ്റർ ചെയ്യുകയും ചെയ്തതാണ് ഇയാൾക്കെതിരെയുള്ള ആരോപണം.
കേസിലെ പ്രധാന പ്രതികളായ ബിശ്വദീപ് ദാസ്, സെയ്ൻ മർവ എന്നിവരുമായി ചേർന്നാണ് യഷ് പ്രവർത്തിച്ചിരുന്നതെന്ന് കസ്റ്റംസ് കണ്ടെത്തി. ഇവർ നേരത്തെ അറസ്റ്റിലായിരുന്നു. ഭൂട്ടാനിൽ നിന്ന് എത്തിച്ച എസ്‌യുവി വാഹനങ്ങൾ വിവിധ ഇടനിലക്കാർ വഴി കേരളത്തിലെത്തിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ബിശ്വദീപിന്റെ അറസ്റ്റിന് പിന്നാലെയാണ് അന്വേഷണം മറ്റ് പ്രതികളിലേക്കും വ്യാപിച്ചത്.
കേസിൽ അസമിലെ ചില മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായവും ലഭിച്ചിരുന്നുവെന്നാണ് കണ്ടെത്തൽ. വ്യാജരേഖകൾ ഉപയോഗിച്ച് നൂറുകണക്കിന് വാഹനങ്ങൾ രജിസ്റ്റർ ചെയ്തതായും അന്വേഷണത്തിൽ വ്യക്തമായി.
നേരത്തെ അസം സ്വദേശികളായ നിരവധി പേരെയും ഒരു ജില്ലാ ട്രാൻസ്പോർട്ട് ഉദ്യോഗസ്ഥനെയും കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. നികുതി വെട്ടിച്ച് കടത്തിയ ആഡംബര വാഹനങ്ങൾ വിവിധ സ്ഥലങ്ങളിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. കേരളത്തിൽ മാത്രം ഇതുവരെ 50-ലധികം കള്ളക്കടത്ത് ആഡംബര വാഹനങ്ങൾ പിടിച്ചെടുത്തതായി കസ്റ്റംസ് അധികൃതർ അറിയിച്ചു. കേസിൽ അന്വേഷണം തുടരുകയാണ്.






