കോഴിക്കോട്: ‘അജസുന്ദരി’ സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് പ്രാദേശിക വ്യാപാരികൾക്ക് പണം നൽകാത്തതെന്ന വിവാദത്തിൽ വിശദീകരണവുമായി നിർമാണക്കമ്പനിയായ ഒപിഎം ഫിലിംസ്. വിലങ്ങാട് പ്രദേശത്തെ വ്യാപാരികൾക്ക് ഉണ്ടായ കുടിശ്ശിക മുഴുവൻ നേരിട്ട് തീർക്കുമെന്നും വിഷയത്തിന്റെ പൂർണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായും കമ്പനി അറിയിച്ചു.
സിനിമയുടെ ചിത്രീകരണ വേളയിൽ യൂണിറ്റിന്റെ ഭക്ഷണവും മറ്റ് സാധനങ്ങളുടെ വാങ്ങലും കൈകാര്യം ചെയ്യാൻ വടകര സ്വദേശിയായ സജിത്തിനെ ചുമതലപ്പെടുത്തിയിരുന്നുവെന്ന് ഒപിഎം ഫിലിംസ് വ്യക്തമാക്കി. ഇതിനായി 15 ബാങ്ക് ഇടപാടുകളിലായി 25 ലക്ഷം രൂപ സജിത്തിന് കൈമാറിയിരുന്നുവെന്നും, എന്നാൽ ലഭിച്ച മുഴുവൻ തുകയും വ്യാപാരികൾക്ക് നൽകാതെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാണ് കമ്പനിയുടെ ആരോപണം.
വ്യാപാരികളുടെ പരാതി ശ്രദ്ധയിൽപ്പെട്ടതോടെ സജിത്തിന് നൽകാനിരുന്ന അവസാന ഗഡു തടഞ്ഞുവെച്ചതായും ഫെഫ്ക, കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ എന്നിവിടങ്ങളിൽ പരാതി നൽകിയതായും കമ്പനി അറിയിച്ചു. കൂടാതെ കോഴിക്കോട് വളയം പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്.
ബാധിക്കപ്പെട്ട വ്യാപാരികളിൽ നിന്ന് ബില്ലുകളും ബാങ്ക് വിവരങ്ങളും ശേഖരിച്ച് കുടിശ്ശിക തുക നേരിട്ട് നൽകാനുള്ള നടപടികൾ ആരംഭിച്ചതായും ഒപിഎം ഫിലിംസ് അറിയിച്ചു. വിലങ്ങാട്ടെ ജനങ്ങൾ സിനിമാ സംഘത്തിന് നൽകിയ പിന്തുണയും വിശ്വാസവും ഒരിക്കലും മറക്കില്ലെന്നും കമ്പനി വ്യക്തമാക്കി.
അതേസമയം, ചിത്രീകരണത്തിനിടെ പച്ചക്കറി, ഇറച്ചി, പാൽ, തേങ്ങ തുടങ്ങിയ സാധനങ്ങൾ വാങ്ങി ലക്ഷക്കണക്കിന് രൂപയുടെ കുടിശ്ശിക വരുത്തിയെന്നായിരുന്നു വ്യാപാരികളുടെ പരാതി. ജോജു ജോർജ്, ലിജോമോൾ ജോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ‘അജസുന്ദരി’യുടെ ചിത്രീകരണം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും പണം ലഭിച്ചില്ലെന്നാണ് വ്യാപാരികൾ ആരോപിച്ചിരുന്നത്.






