ആലപ്പുഴ: കായംകുളത്ത് യുഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തിനിടെ യു. പ്രതിഭയെ അധിക്ഷേപിച്ച് വിവാദത്തിലായ മുസ്ലിം ലീഗ് നേതാവ് എ. ഇർഷാദിനെ പാർട്ടി തിരിച്ചെടുത്തു. മുസ്ലിം ലീഗ് നിയോജകമണ്ഡലം പ്രസിഡന്റും യുഡിഎഫ് ചെയർമാനുമായിരുന്ന എ. ഇർഷാദിനെതിരെയുള്ള സസ്പെൻഷൻ നടപടിയാണ് പാർട്ടി സംസ്ഥാന നേതൃത്വം പിൻവലിച്ചത്.
തിരിച്ചെടുത്തതിനു പിന്നാലെ പരിഹാസപരമായ പ്രതികരണവുമായി യു. പ്രതിഭ രംഗത്തെത്തി. “ഈ മൊതലിനെ തിരിച്ചെടുത്തോ ഗയ്‌സ്” എന്ന കുറിപ്പോടെയാണ് അവർ ഫേസ്ബുക്കിൽ പ്രതികരിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് വലിയ വിവാദമായ സംഭവത്തിൽ സ്വീകരിച്ച നടപടികൾ ഇപ്പോൾ പിൻവലിച്ചതിനെ ചോദ്യം ചെയ്തും അവർ രംഗത്തെത്തി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു വിവാദത്തിന് വഴിവെച്ച പ്രസംഗം. യു. പ്രതിഭ വികസന പ്രവർത്തനങ്ങൾ നടത്തിയിട്ടില്ലെന്നും, “വാക്‌ചാതുര്യവും ശരീരസൗന്ദര്യവും” ആശ്രയിച്ചാണ് വീണ്ടും ജനവിധി തേടുന്നതെന്നുമായിരുന്നു ഇർഷാദിന്റെ പരാമർശം. ഈ പ്രസ്താവന വ്യാപക വിമർശനത്തിനും സ്ത്രീ വിരുദ്ധ പരാമർശമാണെന്ന ആരോപണത്തിനും ഇടയാക്കി.
സംഭവത്തെ തുടർന്ന് മുസ്ലിം ലീഗ് ഇർഷാദിനെ സസ്പെൻഡ് ചെയ്തിരുന്നു. അതേസമയം, പരാമർശത്തിനെതിരെ യു. പ്രതിഭ നിയമനടപടികളും സ്വീകരിച്ചിരുന്നു.
ഇർഷാദിനെ തിരിച്ചെടുത്ത മുസ്ലിം ലീഗ് നേതൃത്വത്തിന്റെ തീരുമാനമാണ് ഇപ്പോൾ വീണ്ടും രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.






