ന്യൂഡൽഹി: സാമൂഹിക മാധ്യമങ്ങളിൽ സ്ത്രീകൾ നേരിടുന്ന കടുത്ത സൈബർ അക്രമണങ്ങൾക്കും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റങ്ങൾക്കും എതിരെ ശക്തമായ പ്രതികരണവുമായി മന്ത്രി ബിന്ദു കൃഷ്ണ. മന്ത്രി പദവിയിലുള്ള തനിക്കുപോലും അടുത്തിടെ സോഷ്യൽ മീഡിയയിൽ നിന്നും ദുരനുഭവം നേരിടേണ്ടി വന്നതായി അവർ വെളിപ്പെടുത്തി. നടിമാരും സെലിബ്രിറ്റികളും ഉൾപ്പെടെയുള്ള സ്ത്രീകൾ പൊതുവേദികളിൽ നേരിടുന്ന വലിയ പ്രയാസങ്ങൾ ചൂണ്ടിക്കാണിച്ചാണ് മന്ത്രി തനിക്കുണ്ടായ അനുഭവവും വെളിപ്പെടുത്തിയത്.
അടുത്തിടെ കൊല്ലത്തെ ഒരു സ്കൂളിൽ നടന്ന പൊതുചടങ്ങിൽ പങ്കെടുക്കുന്നതിനിടെ ഒരു ഓൺലൈൻ ചാനൽ ക്യാമറ തന്റെ മുഖം പൂർണ്ണമായും ഒഴിവാക്കി ശരീരത്തിലേക്ക് മാത്രം സൂം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയതായി മന്ത്രി പറഞ്ഞു. ഇപ്രകാരം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പകർത്തിയ ദൃശ്യങ്ങൾ പിന്നീട് അവർ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് മന്ത്രി വ്യക്തമാക്കി.
സ്ത്രീകളുടെ ശരീരത്തെ മാത്രം കേന്ദ്രീകരിച്ച് അശ്ലീല ചുവയോടെ ദൃശ്യങ്ങൾ നിർമ്മിക്കുകയും അവയെ ദുർവ്യാഖ്യാനം ചെയ്യുകയും ചെയ്യുന്ന ഓൺലൈൻ മാധ്യമങ്ങളെയും യൂട്യൂബ് ചാനലുകളെയും സർക്കാർ അതീവ ഗൗരവത്തോടെയാണ് കാണുന്നതെന്നും അവയെ നിയന്ത്രിക്കാൻ നിയമനിർമ്മാണം ആലോചിക്കുന്നുണ്ടെന്നും ബിന്ദു കൃഷ്ണ വ്യക്തമാക്കി.











