കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന ബിജെപി നേതാവും അധ്യാപകനുമായ കെ. പത്മരാജന് സർക്കാർ പരോൾ അനുവദിച്ചു. സഹോദരിയുടെ മരണത്തെ തുടർന്ന് നൽകിയ അപേക്ഷ പരിഗണിച്ചാണ് പരോൾ അനുവദിച്ചത്. ജയിൽ സൂപ്രണ്ട് അനുവദിച്ച അടിയന്തര പരോളിന് പുറമെയാണിത്. ഈ മാസം 3 മുതലാണ് അദ്ദേഹം പുറത്തിറങ്ങിയത്.
2020 ജനുവരി-ഫെബ്രുവരി മാസങ്ങൾക്കിടെ കണ്ണൂർ പാലത്തായിയിലെ 10 വയസ്സുകാരിയെ സ്കൂൾ പരിസരത്തും പുറത്തുമായി മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലാണ് ശിക്ഷ വിധിച്ചത്. തലശ്ശേരി അതിവേഗ പോക്സോ കോടതിയാണ് പത്മരാജനെ കുറ്റക്കാരനെന്ന് കണ്ടെത്തി ജീവപര്യന്തം തടവും പിഴയും ശിക്ഷയായി വിധിച്ചത്. പോക്സോ നിയമപ്രകാരം 40 വർഷം തടവും വിധിച്ചിട്ടുണ്ട്.
ബലാത്സംഗം ഉൾപ്പെടെയുള്ള ഗുരുതര കുറ്റങ്ങൾ തെളിഞ്ഞ കേസുകളിൽ ദീർഘകാല പരോൾ അപൂർവമാണെന്നിരിക്കെ, സർക്കാർ പരോൾ അനുവദിച്ചതിനെ ചുറ്റിപ്പറ്റി വിവാദം ഉയർന്നിട്ടുണ്ട്.
ഐപിസി 376എബി ഉൾപ്പെടെയുള്ള വകുപ്പുകളും പോക്സോ നിയമപ്രകാരം വിവിധ കുറ്റങ്ങളുമാണ് പ്രതിക്കെതിരെ ചുമത്തിയിരുന്നത്. അന്വേഷണ ഘട്ടത്തിൽ അഞ്ച് തവണ അന്വേഷണ സംഘത്തെ മാറ്റിയതും ഇടക്കാല കുറ്റപത്രത്തിൽ പോക്സോ വകുപ്പ് ചുമത്താത്തതും ഉൾപ്പെടെ കേസ് രാഷ്ട്രീയ വിവാദമായിരുന്നു.






