എറണാകുളം: മുവാറ്റുപുഴയിൽ എസ്എംഎസ് വഴി മുത്തലാഖ് ചൊല്ലിയെന്ന പരാതിയിൽ കേസെടുത്ത് പോലീസ്. ആലപ്പുഴ കാർത്തികപ്പള്ളി സ്വദേശി സുഹൈലിനെതിരെ യുവതി നൽകിയ പരാതിയിലാണ് കേസ്. സ്ത്രീധനം ആവശ്യപ്പെട്ട് ഭർത്താവ് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയിൽ പറയുന്നു.
പരാതിയിൽ മൂവാറ്റുപുഴ പോലീസാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭർത്താവായ സുഹൈലിനെതിരെ ഒട്ടേറെ ആരോപണങ്ങളാണ് യുവതി ഉന്നയിച്ചിരിക്കുന്നത്. സ്ത്രീധനം ആവശ്യപ്പെട്ട് ദിവസവും വഴക്കുണ്ടാക്കിയിരുന്നതായി യുവതി പറയുന്നു. അടുത്തിടെ താമസിച്ചിരുന്ന സ്ഥലത്തുനിന്ന് യുവതിയെ തനിച്ചാക്കി ഇയാൾ കടന്നുകളഞ്ഞു. പിന്നാലെ എസ്എംഎസ് വഴി മുത്തലാഖ് ചൊല്ലിയതായി അറിയിച്ചുവെന്നും യുവതി പരാതിയിൽ പറയുന്നു.
മുസ്ലിം വിമൻ പ്രൊട്ടക്ഷൻ ഓഫ് റൈറ്റ്‌സ് ഓൺ മാര്യേജ് ആക്ടിലെ മൂന്ന്, നാല് വകുപ്പുകളും ഭാരതീയ ന്യായ സംഹിതിലെ 85 വകുപ്പും ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രതിയുടെ ഫോൺനമ്പറുൾപ്പെടെ പരാതിക്കാരി പോലീസിന് കൈമാറിയിട്ടുണ്ട്. ഫോണിലെ സന്ദേശമടക്കം പരിശോധിച്ചശേഷം കൂടുതൽ നടപടികളുണ്ടാകുമെന്നാണ് പോലീസ് അറിയിക്കുന്നത്.










