2017ലാണ് നാല് ഭാഗങ്ങളായുള്ള ഒരു ഇന്റർവ്യൂ പുറത്ത് വന്നത്. അഥിതി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. ഇന്റർവ്യൂ ചെയ്യുന്നത് വിഖ്യാത അമേരിക്കൻ സംവിധായകനും നടനുമെല്ലാമായ ഒളിവർ സ്റ്റോൺ. ഇതിറങ്ങിയതിന് ശേഷം സ്റ്റോൺ നേരിട്ട വിമർശനങ്ങളും പ്രത്യാഘാതങ്ങളും നിസാരമായിരുന്നില്ല. ഓർക്കണം, ഫിദൽ കാസ്ട്രോയെ വരെ ഇന്റർവ്യൂ ചെയ്തയാളാണ് ഈ ഒളിവർ സ്റ്റോൺ. ഒരു സിനിമാ പ്രവർത്തനകനായ സ്റ്റോൺ എന്തിന് ഒരു രാഷ്ട്രത്തലവന്റെ അഭിമുഖം നടത്തണമെന്നാണ് എല്ലാവരും ചോദിച്ചത്. അന്നവിടെ പുടിനെ പേടിച്ചിട്ടാണോ എന്തോ, വിമർശനങ്ങളെല്ലാം സ്റ്റോണിന് നേരെയായിരുന്നെന്ന് മാത്രം. പറഞ്ഞുവന്നത്, സിനിമാക്കാരെ തങ്ങളുടെ പ്രതിച്ഛായ നവീകരണത്തിനും ആശയപ്രചരണത്തിനുമെല്ലാം രാഷ്ട്രീയക്കാർ ഉപയോഗിക്കുന്നത് ആദ്യമായി നമ്മുടെ കൊച്ചു കേരളത്തിൽ കഴിഞ്ഞ ദിവസമല്ലെന്നതാണ്. പിന്നെ പുടിനെ പോലെ പിണറായിയെ പേടിക്കേണ്ടതില്ലാത്തതു കൊണ്ട് വിമർശിക്കാം എന്ന സ്വാതന്ത്ര്യം നമുക്കുണ്ടെന്ന് മാത്രം.
മുഖ്യമന്ത്രി പിണറായി വിജയനും പ്രിയതാരം മോഹൻലാലും തമ്മിലുള്ള ഇന്റർവ്യൂ കണ്ടും മിണ്ടിയും ഇരുവർ ടീസർ കണ്ട് ഇതൊരു പുതിയ തെരഞ്ഞെടുപ്പ് തന്ത്രമെന്നും ഇതിന്റെ ആവശ്യമുണ്ടോയെന്നും ചോദിക്കാൻ വരട്ടെ, ഇങ്ങ് കേരളം മുതൽ അങ്ങ് റഷ്യ വരെ പല തലമുതിർന്ന രാഷ്ട്രീയാചാര്യന്മാരും പയറ്റിയ തന്ത്രം മാത്രമാണിത്. ഇന്ത്യയിലേക്ക് വന്നാൽ നമ്മുടെ പ്രധാനമന്ത്രി മോദിയോളം ഈ വിദ്യ ഉപയോഗിച്ച സമകാലിക നേതാക്കന്മാർ കുറവായിരിക്കും. ഇവർക്കെല്ലാം തങ്ങളുടെ പ്രതിച്ഛായ മിനുക്കാൻ സിനിമാക്കാരുടെ സഹായം വേണമായിരുന്നോ? ഈ അഭിമുഖങ്ങളെല്ലാം വിജയമായിരുന്നോ?
മോഹൻലാൽ – മുഖ്യമന്ത്രി അഭിമുഖത്തെ ചൊല്ലി സൈബറിടത്തിൽ പോര് മുറുകുകയാണ്. പിആർ അഭിമുഖമെന്ന് കോൺഗ്രസ് ഗ്രൂപ്പുകൾ ആരോപിക്കുമ്പോൾ ഇരുവരും സുഹൃത്തുക്കൾ ആണെന്നും പ്രചാരണം അല്ല ലക്ഷ്യമെന്നും സിപിഎം വാദിക്കുന്നു. അഭിമുഖം ചാനലുകളിൽ ഉടനെത്തും. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തിപരമായ വിശേഷങ്ങളും ഉൾക്കൊള്ളുന്നതാണ് ഈ അഭിമുഖമെന്നാണ് ടീസറിൽ നിന്നുള്ള സൂചന. മോഹൻലാൽ ചോദിക്കുന്ന ചില ചോദ്യങ്ങൾ ഇതിനോടകം ചർച്ചയായിക്കഴിഞ്ഞു. “എന്റെ ഏതെങ്കിലും സിനിമാ ഡയലോഗ് ഓർമ്മയുണ്ടോ?”, “മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ട സിനിമ ഏതാണ്?” തുടങ്ങിയ കൗതുകകരമായ ചോദ്യങ്ങൾക്കൊപ്പം ജീവിതത്തിൽ എന്നെങ്കിലും പശ്ചാത്താപം തോന്നിയ കാര്യം ഉണ്ടോ എന്ന ഗൗരവകരമായ ചോദ്യത്തിനും മുഖ്യമന്ത്രി മറുപടി നൽകുന്നുണ്ട്.
ഇനി ഫ്ളാഷ് ബാക്ക്- 2011 ൽ ഉമ്മൻ ചാണ്ടിയുമായി ഇരുവർ എന്ന പേരിൽ തന്നെ മോഹൻലാൽ നടത്തിയ അഭിമുഖവും ഇതിനൊപ്പം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് അന്നത്തെ പ്രതിപക്ഷ നേതാവ് ഉമ്മൻചാണ്ടിയുമായി മോഹൻലാൽ അഭിമുഖം നടത്തിയത്. വികസനം, വിവാദങ്ങൾ, കുടുംബജീവിതം എന്നിവയെല്ലാം ആ അഭിമുഖത്തിൽ ചർച്ചയായിരുന്നു.
2019 ഏപ്രിലിൽ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്താണ് ബോളിവുഡ് താരം അക്ഷയ് കുമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അഭിമുഖം നടത്തിയത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ചിത്രീകരിച്ച ഈ അഭിമുഖത്തെ അന്ന് ബിജെപിയുടെ രാഷ്ട്രീയ എതിരാളികൾ വലിയ വിമർശനങ്ങൾക്ക് വിധേയമാക്കിയിരുന്നു. രാഷ്ട്രീയ ചോദ്യങ്ങൾ ലവലേശം ഇല്ലാതിരുന്ന ആ അഭിമുഖം മോദിയുടെ വ്യക്തിജീവിതം, ശീലങ്ങൾ എന്നിവയ്ക്കായിരുന്നു ഊന്നൽ നൽകിയത്. മോദിജീ മാമ്പഴം ചെത്തിയാണോ കടിച്ചാണോ കഴിക്കുന്നത് എന്ന തരത്തിലുള്ള പിന്നീട് വലിയ ട്രോൾ മെറ്റീരിയലായി മാറിയ തരം ചോദ്യങ്ങളായിരുന്നു അതിലുണ്ടായിരുന്നത്. രാഹുൽ ഗാന്ധിയുടെ ചൗക്കിദാർ ചോർ പരാമർശത്തിന് പിന്നാലെ നടന്ന ഈ അഭിമുഖം മോദിയുടെ പ്രതിച്ഛായ തിരിച്ചുപിടിക്കാൻ വേണ്ടി മാത്രം ചെയ്ത പിആർ സ്റ്റണ്ട് ആണെന്നായിരുന്നു അന്നത്തെ വിമർശനം.
അപ്പോൾ പറഞ്ഞുവരുന്നത് ഇത്രയുമാണ്, രാഷ്ട്രീയ അഭിമുഖങ്ങളോ സൗഹൃദസംഭാഷണങ്ങളോ ആയിക്കോട്ടെ, രാഷ്ട്രീയക്കാരും സിനിമാക്കാരും തമ്മിൽ കൈകോർക്കുന്നത് ഇതാദ്യമായല്ലെന്നാണ്. നാളെ സതീശനേയോ രാജീവ് ചന്ദ്രശേഖറിനേയോ മോദിയെ തന്നെ ഒരിക്കൽ കൂടിയോ താരങ്ങൾക്കൊപ്പം കണ്ടേക്കാം. ലക്ഷ്യങ്ങൾ പലതാകാം, തന്ത്രങ്ങൾക്ക് മൂർച്ച കൂടട്ടെ, തെരഞ്ഞെടുപ്പ് രംഗം കൂടുതൽ കൊഴുക്കട്ടെ.






