ടെഹ്റാൻ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ വിളിച്ച് ഇപ്പോഴത്തെ സംഭവവികാസങ്ങളിൽ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാധാരണക്കാരുടെ സുരക്ഷയ്ക്ക് പരമപ്രാധാന്യം നൽകണമെന്നും സംഘർഷം എത്രയും വേഗം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. യുഎഇ പ്രസിഡന്റുമായും മോദി ഫോണിൽ സംസാരിച്ചു. പരമാധികാരം സംരക്ഷിക്കാനുള്ള യുഎഇയുടെ നീക്കങ്ങൾക്ക് മോദി പിന്തുണ അറിയിച്ചെന്ന് യുഎഇ പ്രസിഡൻറ് അറിയിച്ചു.
ഇന്ത്യയുടെ ഐക്യദാർഢ്യത്തിന് നന്ദി അറിയിച്ച ഷെയിക് മുഹമ്മദ് ബിൻ സയിദ് അൽ നഹ്യാൻ, ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തുന്നതിന് രണ്ട് രാജ്യങ്ങളും അനുകൂലമാണെന്ന് വ്യക്തമാക്കി. ഇതിനിടെ, മേഖലയിലെ സുരക്ഷാ സാഹചര്യം കേന്ദ്ര മന്ത്രിസഭാ സമിതി യോഗം വിശദമായി വിലയിരുത്തി. എന്നാൽ ഖമനേയിയെ വധിച്ച സംഭവത്തിൽ ഇന്ത്യ ഇതുവരെ ഔദ്യോഗിക പ്രതികരണം അറിയിച്ചിട്ടില്ല.






