പാലക്കാട്: എ.വി. ഗോപിനാഥ് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായേക്കും. മുഖ്യമന്ത്രി പിണറായി വിജയനും ഗോപിനാഥും പാലക്കാട്ടുവെച്ച് കൂടിക്കാഴ്ച നടത്തി. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനച്ചടങ്ങിനിടെ ചൊവ്വാഴ്ചയാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടന്നത്. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുകയാണ് എ.വി. ഗോപിനാഥ്.
ചൊവ്വാഴ്ച പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് കൂടിക്കാഴ്ച നടന്നത്. ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻസ്ഥാനം ഉൾപ്പെടെ വാഗ്ദാനം ചെയ്തുവെന്നാണ് വിവരം. തദ്ദേശതിരഞ്ഞെടുപ്പിൽ സിപിഎം തന്നെ കാലുവാരി തോൽപിച്ചുവെന്ന് ഗോപിനാഥ് ആരോപിച്ചിരുന്നു. പിന്നാലെ ഇവർക്കിടയിൽ അസ്വാരസ്യങ്ങളുണ്ടാവുകയും ചെയ്തിരുന്നു.
2009 മുതൽ കോൺഗ്രസ് നേതൃത്വവുമായി അകലം പാലിച്ചിരുന്ന ഗോപിനാഥ്, 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടർന്ന് പാർട്ടി വിട്ടു. 2023ലെ നവകേരള സദസ്സിൽ പങ്കെടുത്തതിനെ തുടർന്ന് കോൺഗ്രസ് അദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു. 25 വർഷത്തോളം പെരിങ്ങോട്ടുകുറുശ്ശി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായിരുന്ന ഗോപിനാഥ് 1991ൽ ആലത്തൂർ നിയമസഭാമണ്ഡലത്തിൽ 338 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചിട്ടുമുണ്ട്.
കോൺഗ്രസ് വിടുന്നതിന് ശേഷം സ്വതന്ത്ര ജനാധിപത്യ മുന്നണി രൂപവത്കരിച്ച ഗോപിനാഥ്, അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎമ്മുമായി സഹകരിച്ച് പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ഒൻപതാം വാർഡായ ബെമ്മണ്ണിയൂരിൽ കോൺഗ്രസ് സ്ഥാനാർഥി രതീഷിനോട് 134 വോട്ടിന് അദ്ദേഹം തോറ്റു. പഞ്ചായത്തിലെ ആകെ 18 വാർഡുകളിൽ സിപിഎം-ഐഡിഎഫ് സഖ്യം എട്ട് സീറ്റുകളും കോൺഗ്രസ് ഏഴ് സീറ്റുകളും ബിജെപി രണ്ട് സീറ്റുകളും നേടി. ഒരു വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയാണ് വിജയിച്ചത്.



