ന്യൂഡൽഹി: ഹോർമൂസ് കടലിടുക്ക് അടച്ചതിനെ തുടർന്ന് പേർഷ്യൻ ഗൾഫ് മേഖലയിൽ ഇന്ത്യൻ പതാകയേന്തിയ 38 കപ്പലുകൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. ഇവയിൽ ഏകദേശം 1,100 ഇന്ത്യൻ നാവികർ ഉള്ളതായും എൽഎൻജിയും അസംസ്കൃത വസ്തുക്കളുമാണ് പ്രധാന ചരക്കുകളെന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.
സംഘർഷം വ്യാപിച്ചിരിക്കുന്ന വിവിധ പ്രദേശങ്ങളിലായി ആകെ 23,000ഓളം ഇന്ത്യൻ നാവികർ വിവിധ കപ്പലുകളിൽ സേവനമനുഷ്ഠിക്കുന്നുണ്ടെന്നും ഇവരുടെ സുരക്ഷ ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ പ്രധാന പരിഗണനയെന്നും ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു. കടൽമാർഗ ചരക്കു ഗതാഗതത്തിൽ ഫിലിപ്പീൻസും ചൈനയും കഴിഞ്ഞാൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്ന് ഇന്ത്യൻ തുറമുഖങ്ങളിൽ ആയിരത്തോളം കണ്ടെയിനറുകൾ കെട്ടിക്കിടക്കുന്നതായി തുറമുഖമന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു.
ഇന്ത്യൻ പതാകയുള്ള കപ്പലുകളിൽ ഇതുവരെ അപകടമോ വലിയ സാങ്കേതിക പ്രശ്നങ്ങളോ ഉണ്ടായതായി സ്ഥിരീകരണമില്ലെന്ന് ഡയറക്ടർ ജനറൽ ഓഫ് ഷിപ്പിങ് അറിയിച്ചു. ഹോർമൂസ് കടലിടുക്കിന്റെ പടിഞ്ഞാറ് ഭാഗത്ത് 24 കപ്പലുകളും കിഴക്ക് ഭാഗത്ത് 14 കപ്പലുകളും നിൽക്കുന്നതായാണ് മന്ത്രാലയത്തിന് ലഭിച്ച വിവരം.
ഇതിനിടെ, ഇന്ത്യൻ നാവികർ ഉൾപ്പെട്ട നാല് സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ മൂന്ന് പേർ മരിച്ചു; ഒരാൾക്ക് പരിക്കേറ്റു. ഈ ആക്രമണങ്ങൾ വിദേശ പതാകയുള്ള കപ്പലുകളിലായിരുന്നുവെന്നാണ് റിപ്പോർട്ട്.
ഇസ്രയേലും യുഎസും ചേർന്ന് ഇറാനെതിരെ സൈനിക നടപടി ആരംഭിച്ചതിന് പിന്നാലെ കുറഞ്ഞത് അഞ്ച് ടാങ്കറുകൾക്കെങ്കിലും കേടുപാടുകൾ സംഭവിച്ചിട്ടുണ്ടാകാമെന്നും ഏകദേശം 150 കപ്പലുകൾ കടലിടുക്കിന് ചുറ്റും തടസ്സപ്പെട്ടിരിക്കുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.



