ടെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധം എട്ടാം ദിവസവും കടുത്തുതന്നെ തുടരുന്നു. ഇറാന്റെ പടിഞ്ഞാറൻ മേഖലകളിൽ ഇസ്രയേൽ വ്യാപകമായ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ടുകൾ. വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉൾപ്പെടെ നിരവധി സൈനിക ലക്ഷ്യങ്ങൾ തകർത്തതായും സൂചനയുണ്ട്. തലസ്ഥാനമായ ടെഹ്റാൻ അടക്കമുള്ള മേഖലകളിൽ വൻ സ്ഫോടനങ്ങൾ ഉണ്ടായതായി റിപ്പോർട്ടുകൾ പറയുന്നു. ഇറാനിൽ ഇതുവരെ 1332 പേർ കൊല്ലപ്പെട്ടതായാണ് വിവരം. ലെബനോണിലും മരണസംഖ്യ 217 കടന്നതായി റിപ്പോർട്ടുകളുണ്ട്.
അതേസമയം, ഇറാൻ തെക്കൻ ഇസ്രയേലിനെ ലക്ഷ്യമിട്ട് മിസൈൽ ആക്രമണം നടത്തി. തലസ്ഥാന നഗരമായ ടെൽ അവീവ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്ക് എത്തിയ മിസൈലുകൾ പ്രതിരോധ സംവിധാനങ്ങൾ തകർത്തതായി ഇസ്രയേൽ സൈന്യം അറിയിച്ചു. ചില പ്രദേശങ്ങളിൽ മിസൈൽ അവശിഷ്ടങ്ങൾ പതിച്ചതിനെ തുടർന്ന് തീപിടിത്തം ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്.
ഇതിനിടെ യുദ്ധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാട് അമേരിക്ക വീണ്ടും ആവർത്തിച്ചു. ഇറാൻ നിരുപാധികം കീഴടങ്ങാതെ യാതൊരു ഒത്തുതീർപ്പിനും സാധ്യതയില്ലെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. യുഎസിന്റെ ആയുധശേഖരം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി അത്യാധുനിക ആയുധങ്ങളുടെ നിർമ്മാണം നാലിരട്ടിയായി വർധിപ്പിക്കാൻ പ്രതിരോധ നിർമാണ കമ്പനികളുമായി ധാരണയായതായും ട്രംപ് അറിയിച്ചു. പ്രമുഖ പ്രതിരോധ കമ്പനികളുടെ തലവന്മാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് അദ്ദേഹം പ്രഖ്യാപനം നടത്തിയത്.
ഇറാന്റെ ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ അമേരിക്കയുടെ ആന്റി-ഡ്രോൺ സംവിധാനം ‘മെറോപ്സ്’ ഉടൻ പശ്ചിമേഷ്യയിൽ വിന്യസിക്കുമെന്ന് യുഎസ് സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇറാന്റെ വ്യോമമേഖല പൂർണ നിയന്ത്രണത്തിലാക്കുമെന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരൊലൈൻ ലെവിറ്റ് അറിയിച്ചു.






