തിരുവനന്തപുരം: എസ്ഐആറുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാളിൽ തുടരുന്ന തർക്കം കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ ബാധിക്കാനിടയുണ്ട്. ഏപ്രിൽ രണ്ടാം വാരത്തിനു മുൻപ് തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നുവെങ്കിലും ഇത് വൈകാൻ സാധ്യതയുണ്ടെന്നാണ് വിവരം. നിലവിലെ സാഹചര്യത്തിൽ ഏപ്രിൽ അവസാനം അല്ലെങ്കിൽ മേയ് ആദ്യം തിരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.
കേരളത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചർച്ചകളും വിലയിരുത്തലുകളും ശനിയാഴ്ച പൂർത്തിയാകും. കമ്മിഷൻ ഇനി സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തേണ്ടത് പശ്ചിമ ബംഗാളിലാണ്. അസമിൽ നിലവിലുള്ള വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും വോട്ടെടുപ്പ് നടക്കുക. തമിഴ്നാട്, പുതുച്ചേരി എന്നിവയാണ് തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങൾ. പശ്ചിമ ബംഗാളിൽ ഏകദേശം 62 ലക്ഷം പേരാണ് വോട്ടർ പട്ടികയിൽ നിന്ന് പുറത്തായതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളും തർക്കങ്ങളും തുടരുകയാണ്.
കേരളത്തിൽ പുതിയ സർക്കാർ മേയ് 20നകം ചുമതലയേൽക്കേണ്ടതുണ്ട്. അതിനാൽ മേയ് ആദ്യത്തിൽ തിരഞ്ഞെടുപ്പ് നടന്നാലും മതിയാകും. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏപ്രിൽ 6നായിരുന്നു വോട്ടെടുപ്പ് നടന്നത്, മേയ് 2നായിരുന്നു വോട്ടെണ്ണൽ. പെസഹാ വ്യാഴം, ദുഃഖവെള്ളി, വിഷു അവധികൾ എന്നിവ പരിഗണിക്കേണ്ടതിനാൽ ഏപ്രിലിന്റെ ആദ്യ രണ്ട് വാരങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാനുള്ള സാധ്യത കുറവാണ്. പശ്ചിമ ബംഗാളിലെ പ്രശ്നം ഉടൻ പരിഹരിക്കപ്പെട്ടാൽ തിരഞ്ഞെടുപ്പ് വൈകില്ലെന്നും വിലയിരുത്തുന്നു.






