കോഴിക്കോട്: റെയിൽവേ സ്റ്റേഷനു സമീപമുള്ള സെന്റ് പാട്രിയാർക്ക് പള്ളി വളപ്പിലെ മതബോധന ഓഫിസിനും പള്ളി വികാരിയുടെ കാറിനും തീയിട്ട സംഭവത്തിൽ പ്രതിയെ പൊലീസ് പിടികൂടി. ഒഡിഷ സ്വദേശിയായ ജയന്ത് നായകാണ് അറസ്റ്റിലായത്. ശനിയാഴ്ച പുലർച്ചെ 4.45ഓടെയാണ് സംഭവം നടന്നത്. ചെമ്മനങ്ങാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജെ. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.
സിസിടിവി ദൃശ്യങ്ങളിൽ പ്രതി പള്ളി വളപ്പിൽ കയറി പള്ളിയുടെയും പള്ളിമേടയുടെയും വാതിലുകൾ തള്ളിനോക്കുകയും പിന്നീട് തീപ്പെട്ടിയുരച്ച് കാറിന് തീ കൊളുത്തുകയും ചെയ്യുന്ന ദൃശ്യങ്ങൾ വ്യക്തമായി പതിഞ്ഞിരുന്നു. സംഭവത്തിന് പിന്നാലെ ഫയർ ഫോഴ്സ് ഉടൻ എത്തി തീ നിയന്ത്രണ വിധേയമാക്കിയതിനാൽ സമീപത്തെ പള്ളിയിലേക്ക് തീ പടരുന്നത് ഒഴിവായി. തീപിടിത്തത്തിൽ മതബോധന ഓഫീസ് പൂർണമായും കത്തിനശിച്ചു.
ഏകദേശം എട്ട് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായി അധികൃതർ അറിയിച്ചു. കെട്ടിടത്തോട് ചേർന്ന് നിർത്തിയിരുന്ന പള്ളി വികാരി ഫാ. ആന്റണി പാലിയത്തറയുടെ കാറും കത്തി നശിച്ചു. സംഭവത്തിന് പിന്നാലെ സമീപവീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതി പള്ളിയുടെ പിൻവശത്തെ മതിൽ ചാടി വളപ്പിലേക്ക് കയറുന്നത് കണ്ടെത്തിയത്.
ഡോഗ് സ്ക്വാഡും ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിയതിനു പിന്നാലെ എട്ട് പേരടങ്ങുന്ന നാല് സംഘങ്ങളായി തിരിഞ്ഞ് പൊലീസ് അന്വേഷണം ആരംഭിച്ചു. പിന്നീട് ചേലാപ്പുറം പ്രദേശത്തെ ഒരു ഭക്ഷണവിതരണ കേന്ദ്രത്തിൽ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
പ്രതിക്ക് മാനസികാസ്വാസ്ഥ്യമില്ലെന്നാണ് പ്രാഥമിക നിഗമനം. ഇയാളെ ബീച്ച് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം ചോദ്യം ചെയ്യലിന് കൊണ്ടുപോയതായി പൊലീസ് അറിയിച്ചു.






