തൃശ്ശൂർ: നാട്ടിക മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ആഗ്രഹിക്കുന്നതായി എംഎൽഎ സി.സി. മുകുന്ദൻ വ്യക്തമാക്കി. ഭീഷണിയുണ്ടായാലും ഭയപ്പെടാതെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
പാർട്ടി നടപടി സ്വീകരിച്ചാൽ ചില കാര്യങ്ങൾ തുറന്ന് പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. തനിക്കൊപ്പം കോൺഗ്രസ് നേതൃത്വത്തിന്റെ പിന്തുണ ഉണ്ടെന്ന് അറിയിച്ചിട്ടുണ്ടെന്നും മുകുന്ദൻ കൂട്ടിച്ചേർത്തു.
അതേസമയം, സി സി മുകുന്ദനെ സ്ഥാനാർത്ഥിയാക്കരുതെന്നാണ് പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്. സിപിഐ തള്ളിയ മുകുന്ദനെ പാർട്ടി സ്വീകരിക്കേണ്ടതില്ലെന്നും അദ്ദേഹം “സ്ക്രാപ്” ആണെന്നും ചില നേതാക്കൾ വിമർശിച്ചു. ഈ വിമർശനങ്ങൾക്ക് മറുപടിയായി, താൻ ഉപയോഗമുള്ള ആളാണോ ഉപയോഗശൂന്യമായ ആളാണോ എന്ന് തെരഞ്ഞെടുപ്പിന് ശേഷം തെളിയുമെന്ന് മുകുന്ദൻ പറഞ്ഞു. വിവരമില്ലാതെ പറയുന്ന ആരോപണങ്ങൾക്ക് പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.
നാട്ടികയിലെ സ്ഥാനാർത്ഥിയായ ഗീതാ ഗോപിയുടെത് “പെയ്മെന്റ് സീറ്റ്” ആണെന്ന ആരോപണവും മുകുന്ദൻ വീണ്ടും ഉന്നയിച്ചു. പാർട്ടി ആവശ്യപ്പെട്ട പണം സമാഹരിക്കാൻ തനിക്കാവില്ലെന്നും, പത്ത് വർഷം എംഎൽഎയായിരുന്ന ഒരാളെ വീണ്ടും മത്സരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. അവർക്ക് വലിയ സ്പോൺസർമാർ ഉണ്ടെന്നും മുകുന്ദൻ പറഞ്ഞു. തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്ന് തനിക്ക് അറിയാമെന്നും, തനിക്കൊപ്പം നിന്നവരെ നേരത്തെ തന്നെ പുറത്താക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
നാട്ടികയിലെ സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച ശേഷം സി.സി. മുകുന്ദൻ പാർട്ടി പദവികൾ രാജിവെച്ചിരുന്നു. അദ്ദേഹത്തിനെതിരെ എന്ത് നടപടി എടുക്കണമെന്നത് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് യോഗവും സമിതിയും ഇന്ന് തീരുമാനിക്കും.






