മനാമ: ബഹ്‌റൈൻ തലസ്ഥാനമായ മനാമയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരാൾ മരിച്ചു. ഒരു സ്ത്രീയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൽ എട്ട് പേർക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. മനാമയിലെ ജനവാസ പ്രദേശത്തെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
ഇതിനിടെ സൗദി അറേബ്യയ്ക്കുമേൽ വീണ്ടും ഇറാന്റെ ആക്രമണശ്രമം ഉണ്ടായതായി സൗദി അധികൃതർ അറിയിച്ചു. അൽ-ഖർജ് ഗവർണറേറ്റിനെ ലക്ഷ്യമിട്ടെത്തിയ രണ്ട് ഡ്രോണുകളും ഒരു ബാലിസ്റ്റിക് മിസൈലും സൗദിയുടെ വ്യോമ പ്രതിരോധ സംവിധാനം തകർത്തു. കൂടാതെ രാജ്യത്തിന്റെ കിഴക്കൻ മേഖലയെ ലക്ഷ്യമിട്ടെത്തിയ മറ്റൊരു ബാലിസ്റ്റിക് മിസൈലും വിജയകരമായി പ്രതിരോധിച്ചതായി അധികൃതർ വ്യക്തമാക്കി.
അതേസമയം, ഇറാഖ് കുർദിസ്ഥാനിലെ യുഎഇ കോൺസുലേറ്റിനെ ലക്ഷ്യമിട്ട് നടന്ന ഡ്രോൺ ആക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു. ആക്രമണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്ന് ഇറാഖ് സർക്കാരിനോട് യുഎഇ ആവശ്യപ്പെട്ടു.
ഇറാനുമായി ബന്ധപ്പെട്ട് അമേരിക്കയും ഇസ്രായേലും നടത്തുന്ന സൈനിക നടപടി ഉടൻ അവസാനിപ്പിക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്രസഭയിലെ യുഎഇ പ്രതിനിധിയാണ് ഈ ആവശ്യം മുന്നോട്ടുവച്ചത്. രണ്ടാഴ്ചയോളമായി തുടരുന്ന സംഘർഷം മേഖലയിലെ ആശങ്കകൾ വർധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ നിലവിലെ സുരക്ഷാ സാഹചര്യത്തെക്കുറിച്ച് യുഎഇ പ്രസിഡന്റും പ്രധാനമന്ത്രിയും ചർച്ച നടത്തി. ഇറാന്റെ ആക്രമണശ്രമങ്ങളെ പ്രതിരോധിക്കാൻ സ്വീകരിച്ച നടപടികൾ ഉൾപ്പെടെ വിവിധ വിഷയങ്ങളാണ് ചർച്ചയിൽ ഉൾപ്പെട്ടത്.






