കാൻസാസ് സിറ്റി: കാൻസാസ് സിറ്റിയിലെ നിറഞ്ഞ സ്റ്റേഡിയത്തിൽ വീണ്ടും തന്റെ മികവ് തെളിയിച്ച് ലയണൽ മെസ്സി. ലോകകപ്പിലെ ആദ്യ മത്സരത്തിൽ തന്നെ ഗോളുമായി തിളങ്ങിയ അർജന്റീന നായകൻ, മത്സരത്തിനിടെ വികാരാധീനനായി കണ്ണീരൊഴുക്കിയതും ശ്രദ്ധേയമായി.
ഗോളിന് പിന്നാലെ കരഞ്ഞുവെന്ന കാര്യം മെസ്സി സമ്മതിച്ചെങ്കിലും അതിന്റെ യഥാർഥ കാരണം വെളിപ്പെടുത്താൻ തയ്യാറായില്ല. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വ്യക്തിപരമായി ഏറെ പ്രയാസകരവും വേദനാജനകവുമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയതെന്നും അതിന് ഫുട്ബോളുമായി യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
“ഇത് കളിയുമായി ബന്ധപ്പെട്ട കാര്യമല്ല. വളരെ വിഷമകരമായ ദിവസങ്ങളാണ് കഴിഞ്ഞത്. ആ സമയത്ത് എനിക്ക് പിന്തുണ നൽകിയ സഹതാരങ്ങൾക്കും മറ്റുള്ളവർക്കും നന്ദിയുണ്ട്. ഞാൻ മികച്ച നിലയിൽ തുടരാൻ അവർ ഏറെ സഹായിച്ചു,” മെസ്സി പറഞ്ഞു.
മൈതാനത്ത് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ഈ ടീമിനൊപ്പം കളിക്കുന്നത് താൻ ആസ്വദിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മെസ്സിയുടെ പ്രകടനത്തെ അർജന്റീന പരിശീലകൻ ലയണൽ സ്കലോണിയും പ്രശംസിച്ചു. “മെസ്സിയെക്കുറിച്ച് പറയാൻ വാക്കുകളില്ല. അദ്ദേഹം അത്ഭുതകരമായാണ് കളിക്കുന്നത്,” എന്ന് സ്കലോണി പറഞ്ഞു.
ഈ മത്സരത്തോടെ ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരമെന്ന നേട്ടവും മെസ്സി സ്വന്തമാക്കി. ആറു ലോകകപ്പുകളിൽ കളിക്കുന്ന ആദ്യ താരമെന്ന റെക്കോർഡും അദ്ദേഹത്തിന്റെ പേരിലായി. അർജന്റീനയ്ക്കായി മെസ്സി കളിച്ച 200-ാം മത്സരവും ഇതായിരുന്നു.




