തിരുവനന്തപുരം: നെടുമങ്ങാട്–ആര്യനാട് റോഡിൽ ഉഴമലയ്ക്കൽ പ്രാഥമികാരോഗ്യകേന്ദ്രത്തിനു സമീപം രണ്ട് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് യുവാക്കൾ മരിച്ചു. ഞായറാഴ്ച രാത്രി 11ഓടെയായിരുന്നു സംഭവം. കുളപ്പട മുണ്ടിയോട് മേക്കുംകര വീട്ടിൽ രാജേഷ് , പനക്കോട് വാലുക്കോണം പാലക്കുഴി പുത്തൻവീട്ടിൽ ബിനോയ് , കുളപ്പട ശ്രുതിഭവനിൽ ശ്രീലാൽ , പരുത്തിക്കുഴി എ.ബി.എസ്. വില്ലയിൽ അഭിനവ് എന്നിവരാണ് മരിച്ചത്. ഇവരിൽ മൂന്നുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു.
ഗുരുതരമായി പരിക്കേറ്റ അഭിനവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരിച്ചു. രാജേഷും ബിനോയിയും ഒരു ബൈക്കിൽ നെടുമങ്ങാട്ടുനിന്ന് ആര്യനാട് ഭാഗത്തേക്ക് പോകുകയായിരുന്നുവെന്നാണ് വിവരം. അതേസമയം ആര്യനാട്ടുനിന്ന് നെടുമങ്ങാട്ടേക്കെത്തിയ ശ്രീലാലും അഭിനവും സഞ്ചരിച്ച ബൈക്ക് ഇവരുടെ ബൈക്കിൽ ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നാലുപേരും റോഡിന്റെ വിവിധ ഭാഗങ്ങളിലേക്ക് തെറിച്ചുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
ഇതുവഴി വന്ന മറ്റ് വാഹനയാത്രക്കാർ അപകടത്തിൽപ്പെട്ടവർ ചോരയൊലിച്ചു കിടക്കുന്നത് കണ്ടു ആര്യനാട് പൊലീസിനെ വിവരം അറിയിച്ചു. നാട്ടുകാരും പൊലീസും ചേർന്ന് പരിക്കേറ്റവരെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ശ്രീലാൽ, ബിനോയ്, രാജേഷ് എന്നിവർ മരിച്ചിരുന്നു.
അപകടത്തിൽ രണ്ട് ബൈക്കുകളും പൂർണമായും തകർന്ന നിലയിലാണ്. ഒരു ബൈക്കിന്റെ മുൻഭാഗം പകുതിയിലധികം ഒടിഞ്ഞുമാറിയതായും റോഡിന്റെ പല ഭാഗങ്ങളിലായി വാഹനങ്ങളുടെ ഭാഗങ്ങൾ ചിന്നിച്ചിതറി കിടക്കുന്നതായും പൊലീസ് അറിയിച്ചു. അപകടം നടന്ന സ്ഥലത്ത് വലിയ തെരുവുവിളക്കുകൾ ഉണ്ടായിരുന്നുവെന്നും സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചതായും അറിയിച്ചു.






