കണ്ണൂർ: കൗൺസലിങ്ങിനായി എത്തിയ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന മോട്ടിവേഷൻ സ്പീക്കർക്കെതിരെ വീണ്ടും പോക്സോ കേസ്. കണ്ണൂർ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന മോട്ടിവേഷൻ സ്പീക്കറും വിരമിച്ച പ്രിൻസിപ്പലുമായ കെ.സി. ഷാജുവിനെതിരെയാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. കോട്ടയം സ്വദേശിനിയായ പെൺകുട്ടിയുടെ പരാതിയിലാണ് മുഴക്കുന്ന് പൊലീസ് കേസ് എടുത്തത്.
കോട്ടയം പാമ്പാടി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതി പിന്നീട് മുഴക്കുന്ന് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. കൗൺസലിങ്ങിനായി സമീപിച്ചപ്പോൾ രണ്ടുതവണ ഷാജു ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നാണ് പെൺകുട്ടിയുടെ പരാതി.
ഹയർ സെക്കൻഡറി സ്കൂളിലെ മുൻ പ്രിൻസിപ്പലായിരുന്ന ഷാജു വിരമിച്ചതിന് ശേഷം ഹയർ സെക്കൻഡറി വകുപ്പിന്റെ കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സ്റ്റേറ്റ് ഫാക്കൽറ്റിയായി പ്രവർത്തിച്ചുവരികയായിരുന്നു. നാല് മാസങ്ങൾക്ക് മുമ്പാണ് ആദ്യ കേസിനാസ്പദമായ സംഭവം നടന്നത്. കൗൺസലിങ്ങിനായി എത്തിയ പതിനേഴുകാരിയോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് കഴിഞ്ഞ മാസം 23ന് മുഴക്കുന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
പുതിയ പരാതിയുമായി ബന്ധപ്പെട്ട് പൊലീസ് കണ്ണൂർ ജയിലിലെത്തി ഷാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തും. തുടർന്ന് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് നീക്കം. സമൂഹമാധ്യമങ്ങളിലൂടെ മോട്ടിവേഷൻ വീഡിയോകൾ അവതരിപ്പിച്ചിരുന്ന ഷാജു വിവിധ ജില്ലകളിലെ സ്കൂളുകളിലും മോട്ടിവേഷൻ ക്ലാസുകൾ നടത്തിയിരുന്നു.






