മുംബൈ: ഭാര്യയെ ഭക്ഷണത്തിൽ വിഷം ചേർത്ത് കൊല്ലാൻ മൂന്ന് തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ ഒടുവിൽ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താൻ ഭർത്താവ് പദ്ധതിയിട്ടു. സംഭവം മഹാരാഷ്ട്രയിലെ ബുൽദാനയിൽ. അപകടമെന്ന രീതിയിൽ മരണത്തെ ചിത്രീകരിക്കാനായിരുന്നു ശ്രമമെന്ന് പൊലീസ് പറഞ്ഞു.
പ്രകാശ് ഗവാണ്ടെയാണ് കേസിലെ മുഖ്യപ്രതി. അധ്യാപികയായ ഭാര്യ വൃഷാലിയെ വാടകക്കൊലയാളിയെ ഉപയോഗിച്ചാണ് ഇയാൾ കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. മാർച്ച് 2-ന് വെള്ള നിറത്തിലുള്ള ടാറ്റ കാർ വൃഷാലിയുടെ സ്കൂട്ടറിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു. ശക്തമായ ഇടിയിൽ വൃഷാലി റോഡിലേക്ക് തെറിച്ച് വീണ് സംഭവസ്ഥലത്തുതന്നെ മരിച്ചു. തുടക്കത്തിൽ ഇത് അപകടമെന്നായിരുന്നു കരുതിയത്.
എന്നാൽ അപകടത്തിൽപ്പെട്ട കാറിനെക്കുറിച്ചുള്ള അന്വേഷണത്തിനിടെ പൊലീസിന് സംശയം തോന്നി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കാർ മനീഷ് സൂര്യവംശിയുടേതാണെന്ന് കണ്ടെത്തി. ചോദ്യം ചെയ്യലിൽ ഭർത്താവ് വൃഷാലിയെ കൊല്ലാൻ പദ്ധതിയിട്ടിരുന്നുവെന്ന് സൂര്യവംശി വെളിപ്പെടുത്തി. ഇതിനായി പ്രകാശ് മങ്കേഷ് എന്നയാൾക്ക് ഒരു ലക്ഷം രൂപ നൽകിയതായും കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ട് പ്രകാശ് ഗവാണ്ടെ, മനീഷ് സൂര്യവംശി, പ്രകാശ് മങ്കേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. കുടുംബകലഹമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.






