കണ്ണൂർ: മുഴപ്പിലങ്ങാട് ശ്രീ കുറുമ്പ ഭഗവതി ക്ഷേത്ര ഉത്സവത്തിനിടെ സിപിഎം- ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം. പ്രവർത്തകർ പരസ്പരം കല്ലും ചെരിപ്പും എറിഞ്ഞതോടെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസ് ലാത്തിവീശി. കാഴ്ച്ചവരവിനിടെയുണ്ടായ തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്.
ഉത്സവത്തിന്റെ സമാപനദിവസമായ ഇന്ന് ക്ഷേത്രത്തിലേക്ക് വിവിധ ഭാഗങ്ങളിൽ നിന്നുള്ള കാഴ്ച്ചവരവുകൾ എത്തുന്നതിനിടെയാണ് സംഘർഷം ഉണ്ടായത്. നടാൽ ഭാഗത്ത് നിന്ന് സിപിഎം പ്രവർത്തകരുടെ കാഴ്ച്ചവരവും തലശേരി ഭാഗത്ത് നിന്ന് ബിജെപി പ്രവർത്തകരുടെ കാഴ്ച്ചവരവും എത്തി. ക്ഷേത്രത്തിന് സമീപം ആദ്യം എത്തിയ സംഘം ദീർഘനേരം തുടരുകയും പിന്നാലെ എത്തിയ സംഘവുമായി വാക്കേറ്റം ഉണ്ടാകുകയും ചെയ്തു. തുടർന്ന് ഇരുവിഭാഗവും മുഖാമുഖം വന്നതോടെ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസ് ലാത്തിവീശുകയായിരുന്നു.
കാഴ്ച്ചവരവിലെ കലശങ്ങളിൽ പാർട്ടിചിഹ്നങ്ങളോ പാർട്ടി ഗാനങ്ങളോ ഉപയോഗിക്കരുതെന്ന് പൊലീസ് മുൻകൂട്ടി കർശന നിർദേശം നൽകിയിരുന്നു. മുൻവർഷങ്ങളിലെ സംഘർഷങ്ങളെ തുടർന്ന് എസിപിയുടെ നേതൃത്വത്തിലായിരുന്നു സുരക്ഷാ ക്രമീകരണങ്ങൾ. എന്നാൽ നിർദേശങ്ങൾ പലതും പാലിക്കപ്പെട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
ചെണ്ടമേളം മാത്രം ഉപയോഗിക്കണമെന്ന നിർദേശം ഉണ്ടായിരുന്നിട്ടും ഡിജെ ഉൾപ്പെടുത്തിയതോടെ ആഘോഷം അതിരുവിട്ടു. ഇരുവിഭാഗവും പാർട്ടിചിഹ്നങ്ങൾ ഉപയോഗിച്ചതോടെ ക്ഷേത്രപരിസരത്ത് വച്ച് ഏറ്റുമുട്ടൽ ഉണ്ടായി. കഴിഞ്ഞവർഷവും തലശേരിയിൽ കാഴ്ച്ചവരവിനിടെയുണ്ടായ സംഘർഷത്തിൽ പൊലീസുകാർക്ക് ഉൾപ്പെടെ പരിക്കേറ്റിരുന്നു. സംഭവത്തിൽ എടക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.





