അങ്ങനെ ദിവസങ്ങളോളം കേരള രാഷ്ട്രീയത്തെ ചൂടാക്കി നിര്‍ത്തിയ അഭ്യൂഹങ്ങള്‍ക്ക് ഇന്നൊരു തീരുമാനമായി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജി സുധാകരന്‍ സ്വതന്ത്രനായി മത്സരിക്കും. ചെറുതായിട്ടൊന്ന് പിണങ്ങിയെന്ന് വെച്ച് താന്‍ ഇപ്പോഴും കമ്മ്യൂണിസ്റ്റ് തന്നെയെന്ന് ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരെ വിളിച്ചു ചേര്‍ത്ത് സുധാകരന്‍ വ്യക്തമാക്കുകയായിരുന്നു. അതോടെ പ്രതീക്ഷകളെല്ലാം മങ്ങിയ കോണ്‍ഗ്രസിന് പക്ഷേ തൊട്ടടുത്ത നിമിഷം ലഡു പൊട്ടുകയായിരുന്നു- അമ്പലപ്പുഴയില്‍ സ്വതന്ത്രനായി മത്സരിക്കുന്നു. ഒരുപക്ഷേ ഇടതുപക്ഷം ഇത് പ്രതീക്ഷിച്ച നീക്കം തന്നെയായിരിക്കും.
യുഡിഎഫ് പിന്തുണയോടെ മത്സരിക്കുമെന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ല. ചില മാധ്യമങ്ങള്‍ താന്‍ കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്ത പ്രചരിപ്പിക്കുകയാണ്, യുഡിഎഫിനൊപ്പമെന്ന് പറയാന്‍ ഉദ്ദേശിക്കുന്നില്ലെന്നും പറയുമ്പോള്‍, അവിടെ ഇതുവരെ സ്ഥാനാര്‍ത്ഥിയെ പോലും വ്യക്തമാക്കാതെ ഒരു സീറ്റും ഒഴിച്ചിട്ട് ഇരുന്ന യുഡിഎഫിന്റെ പ്രതീക്ഷകള്‍ അസ്തമിക്കുകയായിരുന്നു. പിന്നാലെയായിരുന്നു മത്സരിക്കുമെന്ന പ്രഖ്യാപനവും. ഇനി അമ്പലപ്പുഴയില്‍ സ്വതന്ത്രനാകുമ്പോള്‍ എതെങ്കിലും മുന്നണിയുടെ പിന്തുണ തേടുമോ, അതോ സിപിഎമ്മിലെ തനിക്ക് പിന്തുണയുള്ള വോട്ടുകള്‍ മാത്രം മുന്നില്‍ കണ്ടാണോ ഈ നീക്കമെന്ന് വ്യക്തമല്ല.
ഇന്ന് രാവിലെ വരെ വിമതനായി മത്സരിക്കും, സിപിഎമ്മിന് കനത്ത തിരിച്ചടി കൊടുക്കും, യുഡിഎഫ് പിന്തുണയ്ക്കും, സിപിഎം നേതാക്കളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങില്ല എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. മാധ്യമങ്ങളോട് സംസാരിച്ച് തുടങ്ങിയപ്പോള്‍ താന്‍ പാര്‍ട്ടിക്ക് ഒപ്പം തന്നെയെന്ന് പറഞ്ഞു തുടങ്ങി, അവസാനമായപ്പോള്‍ വിമതനായി മാറിയ പ്രത്യേക പ്രതിഭാസമായിരുന്നു ഇന്നത്തെ ജി സുധാകരന്റെ വാര്‍ത്താസമ്മേളനം. കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ ഉപയോഗിച്ച് തന്നെ വോട്ട് തേടുമെന്നാണ് അദ്ദേഹം പറയുന്നത്. ലക്ഷ്യം സിപിഎമ്മിനോട് വിമുഖതയുള്ള, ഭരണവിരുദ്ധ വികാരം ഉള്ളില്‍ പേറുന്ന നിക്ഷ്പക്ഷരായ ഒരു വിഭാഗത്തിന്റെ പിന്തുണയെന്ന് വ്യക്തം. പാര്‍ട്ടി അംഗത്വം ഇനി പുതുക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്ന് പറയുന്നതിലൂടെ, ഇനി സിപിഎം അംഗമല്ല സുധാകരന്‍ എന്ന് മനസിലാക്കാം.
ആരുടേയും പിന്തുണ തേടി പോകില്ല, പാര്‍ട്ടിക്ക് എതിരല്ല തന്റെ മത്സരം എന്നെല്ലാം പറയുന്നുണ്ടെങ്കിലും ഒരു മുന്നണിയുടേയും പിന്തുണയില്ലാതെ എത്ര വോട്ടുകള്‍ അദ്ദേഹത്തിന് നേടാനാവും എന്നത് കണ്ടറിയണം. പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ച തന്നെ എങ്ങനെയോ പാര്‍ട്ടിയുടെ ശത്രുവായി പ്രവര്‍ത്തകര്‍ കാണാന്‍ തുടങ്ങിയതോടെയാണ് പാര്‍ട്ടി വിടാന്‍ തീരുമാനിച്ചതെന്ന് പറയുന്നു. പാര്‍ട്ടിക്കെതിരെ ഒന്നും പറയില്ലെന്ന് പറയുമ്പോഴും ഒളിഞ്ഞും തെളിഞ്ഞും പാര്‍ട്ടിക്ക് കൊട്ട് കൊടുക്കാന്‍ ശ്രമിക്കുന്നുമുണ്ട്.
പൊളിറ്റിക്കല്‍ ക്രിമിനലുകളെ ആയുധമാക്കി വ്യക്തിഹത്യ നടത്തുകയാണ്. തന്റെ അച്ഛനെ വിളിച്ചത് അതിന് ഉദാഹരണമാണ്. അധ്വാനിച്ച് ജീവിച്ച ആളാണ് തന്റെ അച്ഛന്‍. വ്യക്തിഹത്യ കൊണ്ട് പാര്‍ട്ടി നശിക്കുക മാത്രമേയുള്ളൂ. കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഗാന്ധിജിയുടെ ലാളിത്യം വേണം. റോസാപ്പൂ വിരിച്ച പാതയിലൂടെ വന്നയാളല്ല താന്‍. മര്‍ദനവും ഗുണ്ടായിസവും ഒക്കെ നേരിടേണ്ടി വന്നിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിനോട് 100 ശതമാനം നീതി പുലര്‍ത്തി. അഭിപ്രായങ്ങള്‍ തുറന്നു പറയുന്നത് തന്റെ പ്ലസ് പോയിന്റാണ് തുടങ്ങി സിപിഎമ്മിനെ പ്രതിരോധത്തിലാക്കാന്‍ കഴിയുന്നതെല്ലാം പറഞ്ഞു വെച്ചിട്ടുണ്ട്.
സജി ചെറിയാനെതിരെയും ജി സുധാകരന്‍ വിമര്‍ശനമുന്നയിച്ചു. ഭരണഘടനയെ കുന്തം, കുടചക്രം എന്നൊന്നും താന്‍ പറയില്ല. യഥാര്‍ത്ഥ പാര്‍ട്ടി രീതി പറഞ്ഞുകൊണ്ടേയിരിക്കും. ഇത്രയുമായില്ലേ, ഇനിയും മത്സരിച്ചു മതിയായില്ലേ എന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക്, സ്ഥാനത്ത് എത്രകാലം ഇരുന്നു എന്നല്ല, എന്ത് ചെയ്തു എന്ന് നോക്കണം എന്നായിരുന്നു മറുപടി. എന്നാല്‍ സുധാകരന്‍ പോകുന്നെങ്കില്‍ പോകട്ടെയെന്നും അതൊന്നും തങ്ങളെ ബാധിക്കില്ലെന്നുമുള്ള മണിയാശാന്റെ വാക്കുകള്‍ തന്നെയാകാം ഒരുപക്ഷേ എല്ലാ സിപിഎം നേതാക്കള്‍ക്കും പറയാനുണ്ടാവുക.
എന്നാല്‍ മറ്റ് പാര്‍ട്ടികളില്‍ നിന്ന് ചാടുന്നവരെ പൊക്കാന്‍ ചാക്കുമായി നില്‍ക്കുന്ന കോണ്‍ഗ്രസിനെ സംബന്ധിച്ച് അടുത്ത ഇരയാണ് സുധാകരന്‍. യുഡിഎഫ് പിന്തുണയോടെ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചാല്‍ ആ നിമിഷം മുതല്‍ ജി സുധാകരനൊപ്പം ഉണ്ടാകുമെന്നാണ് കെപിസിസി വൈസ് പ്രസിഡന്റ് എഎ ഷുക്കൂര്‍ പ്രതികരിച്ചത്. സുധാകരന്റെ വിഷമത്തിനൊപ്പം പങ്കുചേരാനുള്ള തിരക്കിലാണ് ചെന്നിത്തലയും സണ്ണി ജോസഫും അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍. അതിനിടെ വിഎസ് അച്ഛുതാനന്ദന്റെ മകന്‍ വിഎ അരുണ്‍കുമാറിനെ കൊണ്ടുവന്ന് സുധാകരന് ചെക്ക് വെക്കാനാണ് സിപിഎം നീക്കമെന്ന അഭ്യൂഹങ്ങളുമുണ്ട്. എന്തായാലും ഈ കൊഴിഞ്ഞു പോക്കില്‍ തളരില്ലെന്നും ശക്തമായ വെല്ലുവിളി തന്നെ ഉയര്‍ത്തുമെന്നും എല്‍ഡിഎഫ് വ്യക്തമാക്കിയിട്ടുണ്ട്.




