ന്യൂഡൽഹി: വയനാട്ടിലെ നിർമാണപദ്ധതിയുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാരും സുപ്രീം കോടതിയെ സമീപിച്ചു. കേസിൽ സർക്കാർ തടസ്സഹർജി സമർപ്പിച്ചതായി അധികൃതർ അറിയിച്ചു. കേന്ദ്ര സർക്കാർ നൽകിയ പരിസ്ഥിതി അനുമതി സ്റ്റേ ചെയ്യുന്നതിനെ സംസ്ഥാന സർക്കാർ എതിർക്കുമെന്നും നിർമ്മാണ നടപടികൾ തടയരുതെന്ന് കോടതിയോട് ആവശ്യപ്പെടുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്രം നൽകിയ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് വയനാട് പ്രകൃതി സംരക്ഷണ സമിതിയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. ഈ ഹർജിയിലാണ് സംസ്ഥാന സർക്കാർ തടസ്സഹർജി സമർപ്പിച്ചത്. സ്റ്റാൻഡിംഗ് കൗൺസൽ സി.കെ. ശശിയാണ് സർക്കാരിന് വേണ്ടി ഹർജി ഫയൽ ചെയ്തത്.
2018, 2019, 2024 വർഷങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായ പ്രദേശങ്ങളിലൂടെയാണ് തുരങ്ക നിർമ്മാണം നടക്കുന്നതെന്നാണ് ഹർജിക്കാരുടെ ആരോപണം. മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങൾക്കു സമീപംകൂടി തുരങ്കപാത കടന്നുപോകുന്നുവെന്നും പരിസ്ഥിതി അനുമതി നൽകുമ്പോൾ ആവശ്യമായ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
പര്യാപ്തമായ പഠനം നടത്താതെ നൽകിയ അനുമതി റദ്ദാക്കണമെന്നും ഹർജിക്കാർ ആവശ്യപ്പെട്ടു. പദ്ധതിക്കെതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി നൽകിയ ഹർജി മുമ്പ് കേരള ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരെയാണ് ഇപ്പോൾ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്.






