തിരുവനന്തപുരം: ശബരിമലയിൽ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ സിപിഎമ്മിന്റെ നിലപാടിൽ മാറ്റമില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വിഷയത്തിൽ ഉചിതമായ നിലപാട് സർക്കാർ സുപ്രീം കോടതിയെ അറിയിക്കുമെന്നും നിയമപരമായ കാര്യങ്ങൾ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കുന്ന നിലപാടാണ് പാർട്ടിയും സർക്കാരും എക്കാലവും സ്വീകരിച്ചതെന്നും എം.വി. ഗോവിന്ദൻ കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
ഇതിനിടെ സംസ്ഥാനത്ത് പാചകവാതക ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ ആരാധനാലയങ്ങൾ, വൃദ്ധസദനങ്ങൾ, സ്കൂളുകൾ തുടങ്ങിയ ഇടങ്ങളിൽ ഭക്ഷണ വിതരണം ഉറപ്പാക്കാൻ പാർട്ടി പ്രവർത്തകർ ശ്രദ്ധിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ശ്മശാനങ്ങളിലും ബദൽ സംവിധാനങ്ങൾ ഒരുക്കണമെന്നും എം.വി. ഗോവിന്ദൻ ആവശ്യപ്പെട്ടു.






