വാഷിങ്ടൺ: അമേരിക്കയിൽ താമസാനുമതി ലഭിക്കാനായി വ്യാജ കവർച്ചകൾ ആസൂത്രണം ചെയ്ത 11 ഇന്ത്യൻ പൗരന്മാരെ പൊലീസ് അറസ്റ്റ് ചെയ്തു. വിസ തട്ടിപ്പിനായി ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ബോസ്റ്റണിലെ ഫെഡറൽ അന്വേഷണ ഉദ്യോഗസ്ഥരാണ് സംഘത്തെ പിടികൂടിയത്.
ഗൗരവമേറിയ കുറ്റകൃത്യങ്ങൾക്ക് ഇരയാകുന്നവർക്കും അന്വേഷണത്തിൽ നിയമപാലകരെ സഹായിക്കുന്നവർക്കും അമേരിക്ക നൽകുന്ന പ്രത്യേക വിസയായ ‘യു വിസ’ നേടുന്നതിനായാണ് ഇവർ വ്യാജ ആക്രമണ നാടകങ്ങൾ ആസൂത്രണം ചെയ്തതെന്ന് അന്വേഷണ ഏജൻസികൾ വ്യക്തമാക്കി.
വിസ ലഭിക്കാനായി ബാറുകൾ, പലചരക്ക് കടകൾ, ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റുകൾ എന്നിവ ലക്ഷ്യമിട്ട് ആറോളം വ്യാജ കവർച്ചകളാണ് സംഘം നടത്തിയതെന്നാണ് കണ്ടെത്തൽ. തോക്കിനെപ്പോലെ തോന്നിക്കുന്ന വസ്തുവുമായി ഒരാൾ കടയിൽ കയറി പണം തട്ടിയെടുത്ത് രക്ഷപ്പെടുകയും, ദൃശ്യങ്ങൾ സി.സി.ടി.വി കാമറകളിൽ പതിയുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്‌തിരുന്നു.
യഥാർത്ഥ കവർച്ചയാണെന്ന് തോന്നിപ്പിക്കാൻ സംഭവം നടന്ന് അഞ്ച് മിനിറ്റിന് ശേഷം മാത്രമാണ് ഇവർ പൊലീസിനെ വിവരമറിയിച്ചിരുന്നത്. ഇതിലൂടെ പ്രതികൾക്ക് രക്ഷപ്പെടാൻ സമയം ലഭിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. ഈ തട്ടിപ്പിൽ പങ്കാളികളാകാൻ ചിലർ സംഘാടകർക്ക് വലിയ തുക നൽകിയതായും, കടയുടമകൾക്കും പണം നൽകി വ്യാജ കവർച്ചയ്ക്ക് സൗകര്യം ഒരുക്കിയതായും അന്വേഷണത്തിൽ കണ്ടെത്തി.
പിടിയിലായവരിൽ ജിതേന്ദ്രകുമാർ പട്ടേൽ, മഹേഷ്കുമാർ പട്ടേൽ തുടങ്ങി ആറുപേരെ ബോസ്റ്റണിൽ നിന്നും മറ്റുള്ളവരെ കെന്റക്കി, മിസോറി, ഒഹായോ എന്നിവിടങ്ങളിൽ നിന്നുമാണ് അറസ്റ്റ് ചെയ്തത്. കുറ്റം തെളിയിക്കപ്പെട്ടാൽ അഞ്ച് വർഷം വരെ തടവും 250,000 ഡോളർ പിഴയും ഇവർക്ക് ശിക്ഷ ലഭിക്കാം. എഫ്.ബി.ഐയുടെയും (FBI) ഇമിഗ്രേഷൻ വകുപ്പിന്റെയും സംയുക്ത നീക്കത്തിലൂടെയാണ് വിസ തട്ടിപ്പ് സംഘത്തെ പൊലീസ് വലയിലാക്കിയത്.






